കോഴിക്കോട് : ഏകീകൃത സിവിൽകോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്ത തീരുമാനത്തിൽ മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി. ലീഗുമായി കൂടിയാലോചിക്കാതെ സിപിഎമ്മുമായി സഹകരിക്കാൻ സമസ്ത തീരുമാനിച്ചതാണ് ലീഗ് – സമസ്ത ബന്ധത്തിൽ കല്ലുകടിയ്ക്ക് കാരണമായത്. സെമിനാറിൽ പങ്കെടുക്കാൻ മുസ്ലിം ലീഗിനും ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നെങ്കിലും ലീഗ് നേതൃത്വം ഇക്കാര്യത്തിൽ നിലപാട് എടുത്തിട്ടില്ല. സെമിനാറിൽ പങ്കെടുക്കുന്ന കാര്യം ലീഗ് ഇന്ന് തീരുമാനിക്കും. മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇന്ന് പാണക്കാട് ചേരുന്ന അടിയന്തിര യോഗം സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.
എന്നും മുസ്ലിം ലീഗിനൊപ്പമാണ് സമസ്തയുടെ സ്ഥാനം. സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പടെ നേതൃപരമായ പങ്ക് വഹിക്കുന്നതിൽ ലീഗ് നേതാക്കൾക്ക് പ്രധാന പങ്കുണ്ട്. സാമുദായിക പ്രശ്നങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് സമസ്ത – ലീഗ് കൂടിയാലോചനകളും നടത്താറുണ്ട്. എന്നാൽ കൂടിയാലോചനയില്ലാതെ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന സമസ്തയുടെ തീരുമാനമാണ് മുസ്ലീം ലീഗ് നേതാക്കളിൽ അതൃപ്തിയ്ക്ക് കാരണമായത്.
ലീഗിൽ നിന്ന് സമസ്തയെ അടർത്തി മാറ്റി എൽഡിഎഫിനൊപ്പം നിർത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ ആരോപണം. ഇതിനായി സിപിഎം , ഐഎൻഎല്ലിനെ ചുമതലപ്പെടുത്തിയെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. സിപിഎം ഒരുക്കിയ കെണിയിൽ സമസ്ത കുരുങ്ങിയെന്ന് ലീഗ് നേതാക്കൾ വിമർശിക്കുമ്പോൾ മുൻപ് സിപിഎം സെമിനാറുകളിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സമസ്തയുടെ മറുപടി.
ഔദ്യോഗിക ക്ഷണം ലഭിച്ചെന്നറിയിച്ച ലീഗ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണുള്ളത്. ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഇടഞ്ഞു നിൽക്കുന്നതാണ് ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്. മുന്നണി മര്യാദ ചൂണ്ടിക്കാട്ടി മുസ്ലീം ലീഗിനുള്ളിൽ ഉടലെടുത്ത ഭിന്നത മറയ്ക്കാനാണ് നേതാക്കളുടെ ശ്രമം.
Comments