തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മോഷണം. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍നിന്നുമാണ് മോഷണം നടന്നത്. ദർശനത്തിനെത്തിയവരുടെ ആറു മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. സേലത്തുനിന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്.
പുലര്‍ച്ചെ അഞ്ചരയോടെ 45 പേരുമായി ബസ് ഗുരുവായൂരില്‍ എത്തി. തുടർന്ന് കുട്ടികളടക്കമുള്ള സംഘം രാവിലെ ഏഴരയോടെ ക്ഷേത്രത്തിലേക്ക് പോയി. ബസ് ജീവനക്കാര്‍ ബസിനകത്ത് ഉറങ്ങുകയായിരുന്നു. ഇതിനിടെയാണ് മോഷണം നടന്നത്.
തുടർന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഒമ്പതോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ബാഗുകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. നഷ്ടപ്പെട്ടത് കുട്ടികളുടെ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബാഗുകളാണ്. സംഭവത്തിൽ ടെമ്പിള്‍ പോലീസില്‍ പരാതി നല്കി. എസ്ഐ ഐ എസ് ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
Comments