ഇടുക്കി : അരികൊമ്പനെ നാടുകടത്തിയിട്ടും ചിന്നക്കനാലിലെ ജനങ്ങൾക്ക് ആശ്വാസമില്ല. 301 കോളനി നിവാസി ജഞാനജ്യോതി അമ്മാളും മകൾ ഷീലയും താമസിക്കുന്ന വീടിനു നേരെയാണ് കാട്ടാനാക്രമണമുണ്ടായത്. വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയും മുൻ വാതിലും ആനയുടെ ആക്രമണത്തിൽ തകർന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ജ്യോതിയമ്മാളും കുടുംബവും കഴിഞ്ഞ ദിവസം മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി മറയൂരിലെ ബന്ധു വീട്ടിലേയ്‌ക്ക് പോയ സമയത്തായിരുന്നു ആക്രമണം നടന്നത്. അരിക്കൊമ്പൻ ചിന്നക്കനാലിൽ നിന്നും പോയതിന് ശേഷം വീടുകൾക്കും കടകൾക്കും നേരെയുള്ള കാട്ടാന ആക്രമണം നിലച്ചിരിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം മറയൂരിലെ ജനവാസ മേഖലയിലും കൊമ്പൻ പടയപ്പ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൃഷിയിടത്തിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
Comments