ദുബായ്: ഇലക്ട്രിക് വാഹനങ്ങളുടെ ഗ്രീൻ ചാർജർ പദ്ധതിയ്ക്ക് ദുബായിൽ മികച്ച പ്രതികരണം. ഇതിനോടകം പതിനൊന്നായിരം പേരാണ് ഗ്രീൻ ചാർജർ പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്തത്. പെട്രോൾ വാഹനങ്ങൾക്ക് പകരം ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന പ്രവണതയാണ് ഇന്ന് ദുബായിൽ കണ്ടുവരുന്നത്.
2015-ൽ വെറും 14 പേരുമായി ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ചാർജർ. ഗ്രീൻ ചാർജറിന്റെ കാര്യത്തിൽ 170 ശതമാനം വളർച്ചയാണ് മൂന്നു വർഷത്തിനുള്ളിൽ ഉണ്ടായത്. പരിസ്ഥിതിയോട് ആഭിമുഖ്യമുള്ള വാഹനങ്ങൾക്ക് യുഎഇയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദുബായിൽ ഗ്രീൻ ചാർജർ പദ്ധതി വിപുലപ്പെടുത്തിയത് ഇലക്ട്രിക് കാർ ഉപയോക്താക്കൾക്ക് ഏറെ ഗുണകരമായെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
2025 ഓടെ ദുബായ്യിൽ 680 ചാർജിങ് സംവിധാനങ്ങളുള്ള 370 ഗ്രീൻ ചാർജർ സ്റ്റേഷനുകൾ യാഥാർഥ്യമാകും. 2030-ലെ മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഗ്രീൻ ചാർജർ വിപുലീകരിക്കുന്നത്. ഇതിലൂടെ കാർബൺഡൈഓക്സൈഡ് പുറപ്പെടുവിക്കുന്നത് ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഏപ്രിൽ മാസം വരെ 236,700 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ ദുബായ്ക്ക് സാധിച്ചുവെന്നാണ് കണക്ക്.
Comments