തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള തെരച്ചിൽ പുരുഗമിക്കുകയാണ്.
കൊച്ചിയിൽ നിന്നെത്തിയ നാവിക സേനാ സ്‌കൂബ സംഘം താഴംപള്ളി ഭാഗത്ത് പുലിമുട്ടിനിടയിൽ നടത്തിയ തെരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ധരിച്ച ഷർട്ട് ടെട്രാപോടുകൾക്ക് ഇടയിൽ കണ്ടതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. തകർന്ന വള്ളത്തിന്റെ വലയിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേഷിന്റെ മൃതദേഹം. എന്നാൽ കഴിഞ്ഞ ദിവസം ഈ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള ”പരലോക മാതാ’ വള്ളം മറിഞ്ഞത്. പൊഴിമുഖത്തേക്ക് പ്രവേശിക്കുമ്പോൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് കുഞ്ഞുമോനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മറ്റുള്ളവരെ കണ്ടെത്താൻ തീര സംരക്ഷണ സേന, നാവിക സേന, മുങ്ങൽ വിദഗ്ധർ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രദേശത്തുണ്ടാകുന്ന പത്താമത്തെ തോണിയപകടമാണിത്.
Comments