ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ പുരോഗമനം ഉണ്ടാകരുതെന്ന് ചിന്തിക്കുന്നവരാണെന്ന് സ്വതന്ത്രചിന്തകൻ സി.രവിചന്ദ്രൻ. ഏകീകൃത സിവിൽ കോഡിന്റെ കരട് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ അതിനെ എതിർക്കുന്നതും വിമർശിക്കുന്നതും ശരിയല്ല. കഴിഞ്ഞ 75 വർഷമായി നടപ്പാക്കാതിരുന്ന ഒരു നിയമം മുന്നോട്ടു കൊണ്ടുവരാൻ വേണ്ടി ഒരു ഭരണപക്ഷം തയ്യാറായി വന്നതിനെ ആദ്യം തന്നെ സ്വീകരിക്കണം. വിഷയത്തിൽ ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തണം, ചർച്ച ചെയ്യണം. അതല്ലാതെ, കരട് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് ഒരുതരം അബോർഷനാണ്. ഭരണഘടന എഴുന്നേറ്റ് നിന്നുതന്നെ പറയുന്നതാണ് ഏകനിയമം എന്നത്. ഭരണഘടന പാടുന്ന പാട്ടാണ് യുസിസി. ഭരണഘടനയിലെ എല്ലാ ആർട്ടിക്കളിലും ഇത് അടങ്ങിയിരിക്കുന്നു.
വർഗീയ കക്ഷിയായിരിക്കുന്ന ബിജെപി യുസിസി കൊണ്ടുവരുന്നതിനെ എതിർക്കേണ്ടേ എന്നാണ് പലരും ചോദിക്കുന്നത്. എന്തെങ്കിലും ചാപ്പയൊക്കെ കുത്തുമോ എന്ന ഭയം കൊണ്ടായിരിക്കാം യൂണിഫോം സിവിൽ കോഡ് ബിജെപി കൊണ്ടുവരുന്നതിനെ എതിർത്തു കൊണ്ട് പലരും എഴുതുന്നത്. മതവും ജാതിയും പറയാതെ വോട്ട് വാങ്ങുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് ബിജെപിയെ മാത്രം മാറ്റി നിർത്തുന്നതിൽ അർത്ഥമില്ല. യൂണിഫോം സിവിൽ കോഡ് ബിജെപി കൊണ്ടുവരുന്നതിനെ അപ്പാടെ എതിർക്കുന്നത് നല്ലതല്ല. ബിജെപി കൊണ്ടുവരുന്നതിലുള്ള സംശയം കൊണ്ടല്ല പലരും യുസിസിയെ എതിർക്കുന്നത്. സമത്വം, ലിംഗ നീതി, സാമൂഹ്യനീതി എന്നിങ്ങനെ ഭരണഘടന പറയുന്ന ഒന്നിനെയും അംഗീകരിക്കാൻ കഴിയാത്തവരാണ് ഏകീകൃത സിവിൽ കോഡ് ഒരിക്കലും വരരുത് എന്നാഗ്രഹിക്കുന്നത്. ഇപ്പോൾ തടസ്സവാദം പറയുന്നവരുടെയെല്ലാം ആഗ്രഹം യുസിസി വരരുത് എന്നതു തന്നെയാണ്.
ഈ സാഹചര്യത്തിൽ വേണ്ട എന്നാണ് പലരുടെയും അഭിപ്രായം. പിന്നെ എപ്പോഴാണ് ഇത് നടപ്പാക്കാൻ പറ്റിയ അവസരം വരുന്നത്. 1947-ൽ നടന്ന ഭരണഘടന ചർച്ചകളിലും യുസിസി ഇപ്പോൾ നടപ്പാക്കാൻ പറ്റുന്ന സാഹചര്യമല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. യുസിസിയെപ്പറ്റി പറയുമ്പോഴെല്ലാം ഇപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്. ‘പറ്റില്ല’ എന്നു പറയുന്നതിന് പകരം തന്നെയാണ് ‘ഇപ്പോൾ പറ്റില്ല’ എന്നു പറയുന്നത്. അത് ഒരു തടസ്സവാദമാണ്. നീതി ആരാണ് ലഭ്യമാക്കുന്നത് എന്ന് നോക്കേണ്ട കാര്യമില്ല. ബിജെപി ആയിക്കോട്ടെ ശിവസേന ആയിക്കോട്ടെ നീതി ആര് നടപ്പാക്കിയാലും അംഗീകരിക്കണം. കൊണ്ടുവരാൻ സമയമുണ്ടായിരുന്നവരാരും ഈ നിമയം കൊണ്ടുവന്നിരുന്നില്ല. എന്നിട്ട് ഇപ്പോൾ എതിർക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്.
സ്ത്രീകളെ ശബരിമലയിൽ കയറ്റുകയല്ല വേണ്ടത്. അതുകൊണ്ട് സ്ത്രീകൾക്ക് എന്ത് ഗുണമാണുള്ളത്. തെറ്റായിട്ടുള്ള, കപടമായിട്ടുള്ള നവോത്ഥാനം പൊക്കിപിടിച്ചുകൊണ്ട് ആളുകളെ മയക്കി കിടത്തുകയാണ് ഇവിടുത്തെ പല പുരോഗമന പാർട്ടിക്കാരും. സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെങ്കിൽ അവർക്ക് ഗുണകരമായ, അവർക്ക് അവകാശവും അധികാരവും ലഭ്യമാക്കുന്ന, അവരുടെ ജീവിതനിലവാരം ഉയർത്തപ്പെടുന്ന കാര്യങ്ങൾക്ക് പ്രധാന്യം നൽകണം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏകീകൃത സിവിൽ കോഡ് അനിവാര്യമാണ്. ഏകീകൃത സിവിൽകോഡ് വന്നെങ്കിൽ മാത്രമെ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ നീതിയും തുല്യ അവകാശവും തുല്യ സ്വാതന്ത്ര്യവും ലഭ്യമാകൂ. അതിനാണ് പ്രാധാന്യം നൽകേണ്ടത്. ഏകീകൃത സിവിൽ കോഡ് പോലുള്ള നിയമങ്ങൾ രാജ്യത്ത് കൊണ്ടുവരണം എന്ന് സി.രവിചന്ദ്രൻ പറഞ്ഞു.
Comments