ലഖ്നൗ: ഗോരഖ്പൂരിൽ നിന്നും ലക്നൗവിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് വന്ദേഭാരതിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇന്ന് രാവിലെയാണ് അജ്ഞാതരായ അക്രമികൾ അയോദ്ധ്യ ജില്ലയിൽ വച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
അയോദ്ധ്യ കാന്റ് ജംഗ്ഷനിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സോഹാവൽ റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 8:40 നായിരുന്നു സംഭവം. കല്ലേറിൽ സി1- (സീറ്റുകൾ 33,34), സി3 (സീറ്റുകൾ 20,21,22), സി5 (സീറ്റുകൾ 10,11,12), ഇ1 (സീറ്റുകൾ 35,36) എന്നീ കോച്ചുകളുടെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. അയോദ്ധ്യ കാന്റ് ജംഗ്ഷനിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രതികൾക്കായുള്ള അന്വേഷണം തുടങ്ങി.
ട്രെയിനിന് നേരെ എവിടെ നിന്നാണ് കല്ലേറുണ്ടായതെന്ന് കൃത്യമായി അറിയാൻ ശ്രമിക്കുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആർപിഎഫ് എസ്എച്ച്ഒ സോനു കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments