എറണാകുളം: ആംബുലൻസ് വൈകിയതിനാൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർക്കെതിരെയാണ് പരാതി. മുൻകൂർ പണം അടച്ചാലേ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകൂവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞെന്നാണ് ആരോപണം. പറവൂർ സ്വദേശിനിയായ അസ്മയുടെ മരണത്തിലാണ് ബന്ധുക്കൾ ആരോപണം ഉന്നയിച്ചത്.
പനി ബാധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വൈകിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം നടത്തി നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കാണ് നിർദേശം ലഭിച്ചത്.
ആംബുലൻസിന് തുക മുൻകൂറായി അടച്ചാൽ മാത്രമേ രോഗിയെ കൊണ്ടുപോകുവെന്ന് ഡ്രൈവർ നിർബന്ധം പിടിക്കുകയായിരുന്നു. 900 രൂപ വേണമെന്നായിരുന്നു ഡ്രൈവർ ആവശ്യപ്പെട്ടത്. ബന്ധുക്കളുടെ കൈവശം 700 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. ബാക്കി തുക ഉടനെ എത്തിച്ച നാൽകാമെന്ന് അറിയിച്ചെങ്കിലും ആംബുലൻസ് എടുക്കാൻ ഡ്രൈവർ കൂട്ടാക്കിയില്ല എന്നാണ് പരാതി. രോഗിയെ പിന്നീട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂർ കഴിഞ്ഞപ്പോൾ മരണം സംഭവിച്ചു. ചികിത്സ വൈകിയത്തോടെ രോഗി അവശ നിലയിലായെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
അതേസമയം പണം മുൻകൂറായി നൽകിയാൽ മാത്രമേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്ന് ഡ്രൈവർ ആന്റണി പറഞ്ഞു. മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്തുനിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്ന് ആന്റണി കൂട്ടിച്ചേര്ത്തു. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആംബുലൻസ് ഡ്രൈവർക്കെതിരെ ബന്ധുക്കൾ പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.
Comments