തിരുവനന്തപുരം: തെരുവ് നായകൾക്കുള്ള വാക്‌സിനേഷൻ വിതരണത്തിൽ പരാജയപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. നായകൾക്ക് നൽകുന്ന പ്രതിരോധ മരുന്നിൽ ഗുണമേന്മ ഇല്ലന്ന വലിയ ആക്ഷേപവും ഉയരുന്നുണ്ട്. തെരുവുനായ വാക്‌സിനേഷനിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തെരുവ് നായകളുടെ ആക്രമണങ്ങൾ.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പരാജയപ്പെട്ടതോടെ തെരുവുനായകൾക്കുള്ള വാക്‌സിനേഷൻ ഫയലുകളിൽ മാത്രം ഒതുങ്ങി. തദ്ദേശ മൃഗസംരക്ഷണ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയും വാക്‌സിനേഷൻ മുടങ്ങുന്നതിനുള്ള പ്രധാന കാരണമാണ്. മൃഗസംരക്ഷണ വകുപ്പിന്റെ പക്കൽ ആവശ്യമായ വാക്‌സിനുകളില്ല എന്നതും വലിയ വിമർശനങ്ങൾക്ക് വഴി വെയ്‌ക്കുകയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പതിനായിരത്തിലധികം വാക്‌സിനുകൾ പുറത്ത് നിന്ന് വാങ്ങാനായി പദ്ധതി ഉണ്ടായിരുന്നെങ്കിലും അത് നടപ്പിലായിട്ടില്ല. ഇതോടെ വാക്‌സിനേഷൻ പദ്ധതി പൂർണമായും പരാജയപ്പെട്ടു. വാക്‌സിന്റെ ലഭ്യതക്കുറവിനെ കുറിച്ച് തദ്ദേശ വകുപ്പ് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഫണ്ടില്ലായെന്ന കാരണത്താൽ ഒഴിഞ്ഞുമാറുകയായിരുന്നു. തദ്ദേശ വകുപ്പും പേവിഷബാധ ഉന്മൂലന യജ്ഞത്തിൽ നിന്നും പിന്മാറി.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് മൃഗസംരക്ഷണ വകുപ്പും, തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ചേർന്ന് തെരുവ് നായകളെ ഇല്ലാതാക്കാനുള്ള സമ്പൂർണ്ണ പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി മേഖലകളായി തിരിച്ചു വാക്‌സിനേഷൻ സെന്റർ ഉൾപ്പെടെ ആരംഭിച്ചെങ്കിലും മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. പേവിഷബാധയേറ്റ് മരണങ്ങൾ സ്ഥിരീകരിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് വകുപ്പുകൾ. സംസ്ഥാനത്ത് ദിനംപ്രതി പേവിഷബാധകളുടെ എണ്ണം വർദ്ധിച്ച് വരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Comments