പത്തനംതിട്ട: എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിനായി മാസ്ക് ഉപയോഗിച്ച് രജിസ്ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനത്തിന് പിഴ. തിരുവല്ലയിലാണ് സംഭവം. മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ നമ്പർ മറച്ച ഇരുചക്രവാഹനമാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതിനും രൂപമാറ്റം വരുത്തിയതിനും സമാന രീതിയിൽ മറ്റൊരു വാഹനത്തിനെതിരെയും കേസെടുത്തു. കുന്നന്താനം സ്വദേശികളായ വിദ്യാർത്ഥികളുടേതാണ് വാഹനം.
എഐ ക്യാമറയിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് റജിസ്ട്രേഷൻ നമ്പർ മറച്ചതെന്ന് ഇവർ സമ്മതിച്ചു. രണ്ട് വാഹനങ്ങൾക്കുമായി ഇരുപതിനായിരത്തിലേറെ തുക പിഴ ഈടാക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ശുപാർശ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഈ വാഹനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പോലീസ്, എക്സൈസ് എന്നീ വകുപ്പുകൾക്കും വിവരങ്ങൾ കൈമാറുമെന്ന് അറിയിച്ചു.
ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിൽ 500 രൂപ പിഴ അടച്ച് തീരേണ്ട സംഭവമാണ് ഇപ്പോൾ പതിനായിരങ്ങൾ അടയ്ക്കേണ്ട സാഹചര്യത്തിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചിരിക്കുന്നത്. ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ നൂറോളം ബൈക്കുകളെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടുകയും മൂന്നര ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
Comments