ഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിഭിന്ന അഭിപ്രായങ്ങളാണ് കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്നത്. മുസ്ലീം വോട്ട് ബാങ്ക് തകരുമെന്ന ഭയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളടക്കം ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാണ്. ഇതിനിടെ, യൂണിഫോം സിവിൽ കോഡ് വിഷയം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ ഉന്നത നിയമ വിദഗ്ധർ ശനിയാഴ്ച യോഗം ചേർന്നു. വിഷയത്തിൽ സൂക്ഷ്മമായ നിലപാട് സ്വീകരിക്കാനും കരട് ബിൽ പരിശോധിച്ചതിന് ശേഷം മാത്രം നിലപാട് പാർട്ടി പ്രഖ്യാപിച്ചാൽ മതിയെന്നും കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാൻ ഉന്നത നിയമ വിദഗ്ധർ തീരുമാനിച്ചു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരം, സൽമാൻ ഖുർഷിദ്, അഭിഷേക് സിംഗ്വി, വിവേക് തൻഖ, മനീഷ് തിവാരി, കെടിഎസ് തുളസി എന്നിവരാണ് യുസിസിയുടെ നിയമപരവും സാമൂഹികവുമായ വശങ്ങളെ കുറിച്ച് ചർച്ച നടത്തിയത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ഇവർ റിപ്പോർട്ടും നൽകും. പ്രശ്നം സങ്കീർണ്ണം ആയതിനാൽ യുസിസിയെക്കുറിച്ച് ഒരു സൂക്ഷ്മ വീക്ഷണം കോൺഗ്രസ് സ്വീകരിക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശം. യുസിസിക്ക് അനുകൂലമാണോ പ്രതികൂലമാണോ കോൺഗ്രസിന്റെ നിലപാടെന്ന് ബിജെപി ചോദിക്കുന്നുണ്ടെങ്കിലും നിലപാട് പറയുന്നതിന് മുമ്പ് എല്ലാ വശങ്ങളും കോൺഗ്രസ് ചിന്തിക്കണമെന്നാണ് ഉന്നത നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വ്യക്തിനിയമങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. തുല്യത പോലുള്ള വശങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡിനെപ്പറ്റിയുള്ള കോൺഗ്രസിന്റെ നിലപാട് സർക്കാരിന്റെ ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കും. വ്യക്തിനിയമങ്ങൾ പരിഷ്കരിക്കുന്നതിനാണോ സർക്കാർ ആത്മാർത്ഥത കാണിക്കുന്നുത്, അതോ തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് ചില സമുദായങ്ങളെ ലക്ഷ്യമിട്ടാണോ ബിൽ കൊണ്ടുവരുന്നത് എന്നുള്ള കാര്യം വീക്ഷിക്കണമെന്ന് മുതിർന്ന ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരട് വിജ്ഞാപനം വരാതെ ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നതും അനുകൂലിക്കുന്നതും ശരിയല്ലെന്നായിരുന്നു ശശി തരൂർ എംപി സ്വീകരിച്ച നിലപാട്.
Comments