ഇഷ്വാകു വംശത്തിലെ രാമനെപ്പറ്റി വാല്മീകിയോട് നാരദൻ പറയുന്നു. കോസല ദേശത്തെ രാജാവായ ദശരഥന്റെ മകൻ രാമന്റെ കഥ കേട്ട് ആർദ്രമാനസനായ വാല്മീകി തമസാ നദിയിലേക്ക് കുളിക്കുവാനായി പോകുന്നു. ഭരദ്വാജനോടൊപ്പം നദീ തീരത്തെത്തി. മഹർഷി ശിഷ്യനായ ഭരദ്വാജനോട് വല്ക്കലം ആവശ്യപ്പെട്ടു.അദ്ദേഹം കയ്യിലിരുന്ന മൺകുടം മണലിൽ വെച്ചിട്ട് മരവുരി ഗുരുവിനു നൽകി. അതു വാങ്ങി ധരിച്ചുകൊണ്ട് വിശാലമായ വനത്തിന്റെ മനോഹാരിത ഒരുനിമിഷം കണ്ടാസ്വദിച്ച ശേഷം മഹർഷി തീർത്ഥത്തിലേക്കിറങ്ങി. അല്പം ദൂരെ ഒരു മരക്കൊമ്പിൽ കളകൂജനത്തോടെ ഇണപിരിയാതിരിക്കുന്ന ക്രൗഞ്ചപ്പക്ഷികളിൽ മഹർഷിയുടെ കണ്ണുകൾ തറഞ്ഞുനിന്നു. ആ ഇണപ്പക്ഷികളുടെ പരസ്പര സ്നേഹവും വിളയാട്ടവും ഒത്തൊരുമിപ്പും മഹർഷിയെ ഹഠാദാകർഷിച്ചു. പ്രേമവായ്പോടെ മഹർഷി അവയെ നോക്കി നിൽക്കെ ഒരു കാട്ടാളൻ എയ്ത ശരമേറ്റ് ആൺപക്ഷി പിടഞ്ഞു താഴെ വീഴുന്നതും രക്തത്തിൽക്കുളിച്ച് പിടയോടെ നിശ്ചലമാകുന്നതും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. പ്രാണപ്രിയന്റെ പിടപ്പു കണ്ട് പെൺപക്ഷി ഹൃദയം തകർന്നു വിലപിക്കുന്നതുകൂടി കണ്ടപ്പോൾ വാല്മീകിയുടെ ഉള്ളു പിടഞ്ഞു. കാട്ടാളന്റെ അധർമ്മവും നീചവുമായ പ്രവൃത്തി മഹർഷിയിൽ വല്ലാത്തൊരു പരിവർത്തനം തന്നെ സൃഷ്ടിച്ചു.
“മാ നിഷാദാ പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതി സമാ:
യൽ ക്രൗഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം.
“ഹേ കാട്ടാളാ, കാമമോഹിതരായ ക്രൗഞ്ചപ്പക്ഷികളിൽ ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ നിനക്ക് അനശ്വരമായ ജീവിതം ലഭിക്കുന്നതല്ല. ജീവിക്കാൻ തന്നെ നിനക്കർഹതയില്ല.” വർദ്ധിച്ച ദുഃഖത്തോടെ ശാപവാക്കുകൾ ഉരുവിട്ട മഹർഷി സ്വയം ചോദിച്ചു;
“ഈ പക്ഷിയുടെ പതനം മൂലം എന്റെ ഹൃദയം ഇത്രത്തോളം ആർദ്രമാകാൻ കാരണമെന്ത്?
മഹർഷി ശിഷ്യന്റെ നേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “ഭരദ്വാജാ, താങ്ങാനാവാത്ത ദുഃഖത്തോടെ എന്റെ നാവിൽനിന്നുതിർന്ന നാലുവരികൾ അത്യന്തം ശ്രേഷ്ഠമായതാണെന്ന് എനിക്കു തോന്നുന്നു. അതിനു സംശയമില്ല.
ശിഷ്യനും അതംഗീകരിച്ച് സന്തുഷ്ടനായി നിന്നു. വാല്മീകി നദിയിലിറങ്ങി ആചാരപ്രകാരം സ്നാനം നടത്തി. ആശ്രമത്തിലേക്കു മടങ്ങുമ്പോഴും മഹർഷിയുടെ മനസ്സിൽ നിറഞ്ഞുനിന്നത് ക്രൗഞ്ച പക്ഷികളായിരുന്നു. അവയുടെ ശൃംഗാരഭാവങ്ങളും നിമിഷങ്ങൾക്കകം അമ്പേറ്റ് പിടഞ്ഞുവീണുള്ള മരണവും മഹർഷിയുടെ മനസ്സിനെ വീണ്ടും വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. അതേ ചിന്തയോടെതന്നെ കുടത്തിൽ വെള്ളവുമെടുത്ത് ഭരദ്വാജനും മഹർഷിയുടെ പിന്നാലെ നടന്നു.
ബ്രഹ്മാവ് വാല്മീകിയെ കാണാനെത്തുന്നു. രാമനെപ്പറ്റിപ്പറയുന്നു.മേൽ ഉദ്ധരിച്ച ശ്ലോകത്തെ അടിസ്ഥാനമാക്കി
വാല്മീ രാമായണം എന്ന ആദി കാവ്യം തുടങ്ങുന്നു.
…………………
ഏകശ്ലോകരാമായണം
ആദൗ രാമതപോവനാദിഗമനം
ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം ബാലീനിഗ്രഹണം
സമുദ്രതരണംലങ്കാപുരീദാഹനം
പശ്ചാത് രാവണ കുംഭകർണ ഹനനം
ഏതദ്ധി രാമായണം
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയത്
ഫോൺ
9961609128
9447484819















