ചെന്നൈ: ഏറെ നാളുകൾക്ക് ശേഷം വീണ്ടും അരിക്കൊമ്പന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണന്നും ഭക്ഷണവും വെള്ളവും ശരിയായ രീതിയിൽ കഴിക്കുന്നുണ്ടെന്നും തമിഴ്‌നാട് വനംവകുപ്പ് പറയുന്നു. രണ്ട് ദിവസം മുൻപാണ് വനം വകുപ്പ് വീണ്ടും അരിക്കൊമ്പനെ കണ്ടെത്തിയത്. അന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അപ്പർ കോതയാർ മേഖലയിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. ഫോറസ്റ്റ് കൺസർവേറ്ററും ഫീൽഡ് ഡയറക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ആനയെ നിരീക്ഷിച്ച് ദൃശ്യങ്ങൾ പകർത്തിയത്. മറ്റാനകളുമായി സമ്പർക്കമില്ലാതെ തനിച്ച് തന്നെയാണ് ഇത്തവണയും ആനയെ കണ്ടെത്തിയത്. എന്നാൽ പത്ത് ആനകൾ അടങ്ങുന്ന ഒരു സംഘം അരിക്കൊമ്പന്റെ 800 മീറ്റർ ദൂരത്തതായി കണ്ടെത്തിയെന്നും വനം വകുപ്പ് അറിയിച്ചു.
അതേസമയം അരിക്കൊമ്പന്റെ റേഡിയോ കോളർ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും കൃത്യമായി സിഗ്നലുകൾ ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.
Comments