ബെംഗളൂരു: പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിലെത്തിയ രാഷ്‌ട്രീയ നേതാക്കളെ സ്വാഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് സിദ്ധാരാമയ്യ സർക്കാർ. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം തങ്ങളുടെ പാദ സേവകരാക്കി മാറ്റുകയാണ് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ്. രാഷ്‌ട്രീയ നേതാക്കളെ സ്വീകരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതിനെതിരെ ബിജെപിയും ജെഡിഎസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ യോഗത്തിനായി കോടിക്കണക്കിന് രൂപയാണ് കോൺഗ്രസ് ചിലവഴിച്ചിരിക്കുന്നത്. നികുതിദായകരുടെ പണമാണ് കോൺഗ്രസ് തങ്ങളുടെ സമ്മേളനങ്ങൾക്ക് വേണ്ടി പാഴാക്കുന്നതെന്ന് ബിജെപി ആരോപിച്ചു. സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുക്കാനുള്ള അത്യാഗ്രഹത്തിൽ, കർണാടകയുടെ അഭിമാനത്തിനും പൈതൃകത്തിനും ആത്മാഭിമാനത്തിനും കോൺഗ്രസ് അന്ത്യകർമങ്ങൾ നടത്തുകയാണെന്നും സഖ്യ നേതാക്കളെ സേവിക്കാൻ കർണാടക കോൺഗ്രസ് ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് തെറ്റാണെന്നും പ്രതിപക്ഷ പാർട്ടികൾ തുറന്നടിച്ചു.
അതേസമയം, സ്വാഗതം ചെയ്യാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച സംഭവത്തിൽ ന്യായീകരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തു വന്നു. രാഷ്‌ട്രീയക്കാരെ മര്യാദകൾക്കനുസരിച്ച് സ്വാഗതം ചെയ്യാൻ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്നാണ് കർണാടക മുഖ്യമന്ത്രിയുടെ ന്യായീകരണം. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മുൻ കേന്ദ്രമന്ത്രിമാരെയും സംസ്ഥാന അതിഥികളായി പരിഗണിച്ചിരുന്നു. ആ വിശിഷ്ടാതിഥികളെയെല്ലാം മര്യാദപ്രകാരം സ്വീകരിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചചതെന്ന് സിദ്ധാരാമയ്യ വാദിച്ചു.
Comments