തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നിട്ടുണ്ട്. എന്നാൽ ഈ അവസരത്തിൽ വ്യത്യസ്തമായ ഒരു അനുസ്മരണം നടത്തിയിരിക്കുകയാണ് ഇടതുപക്ഷ സഹയാത്രികനും ദേശാഭിമാനിയുടെ മുൻ കൺസൾട്ടിങ് എഡിറ്ററും ആയിരുന്ന എൻ മാധവൻ കുട്ടി. നന്തിലത്ത് മാധവൻകുട്ടി എന്ന പേരിലുളള തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ തന്റെ രണ്ടു മനസ്താപങ്ങളെ മാധവൻ കുട്ടി വെളിപ്പെടുത്തുന്നു.
എൻ മാധവൻ കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.
മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്‌ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്‌ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്.
1 “ശൈലിമാറ്റം “
“ഐ എസ് ആര്‍ ഒ ചാരക്കേസ് “കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ രാഷ്‌ട്രീയകരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോതലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം അധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറിഞ്ഞു . പലരെയും പോലെഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു .
2 “സരിത” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീകാരോപണത്തിനു അന്നു ദേശാഭിമാനിയില്‍
കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു. ഇതു പറയാന്‍ ഓസി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു.
നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല.ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇന്ത്യൻ എക്സ്പ്രെസ്സിൽ മുതിർന്ന പത്രപ്രവർത്തകനായിരുന്ന എൻ മാധവൻ കുട്ടി പിൽക്കാലത്ത് ദേശാഭിമാനിയിൽ എത്തുകയും പിണറായി വിജയന്റെ വക്കാലത്തുമായി ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. പൊതു സമൂഹത്തിന്റെ പ്രതിനിധി, പത്ര പ്രവർത്തകൻ എന്നൊക്കെയുള്ള ലേബൽ ഉപയോഗിച്ചു സിപിഎമ്മിന്റെ നയങ്ങളെ ന്യായീകരിച്ചുകൊണ്ട്ചർച്ചകളിൽ പങ്കെടുക്കുകയായിരുന്നു മാധവൻ കുട്ടിയുടെ രീതി.
ഈ വെളിപ്പെടുത്തലിലൂടെ കേരളം രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ രണ്ടു വിവാദങ്ങളിൽ മാദ്ധ്യമങ്ങൾ അനാവശ്യമായി പക്ഷം ചേർന്ന് എന്നും കൂടി വ്യക്തമാകുന്നു. ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണം സിപിഎമ്മിന്റെ സൃഷ്ടി ആയിരുന്നു എന്നാണ് മാധവൻ കുട്ടി വ്യംഗ്യമായി പറയുന്നത്.
എന്നാൽ മാധവൻ കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഈ വൈകിയ വേളയിൽ ഇങ്ങിനെയൊരു തുറന്നു പറച്ചിലിനിടയിലും ഐ എസ് ആർ ഓ ചാരക്കേസ് ഉമ്മൻചാണ്ടിയും കൂട്ടരും നടത്തിയ രാഷ്‌ട്രീയകരുനീക്കമാണെന്നു പറഞ്ഞതും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.
Comments