കാബൂൾ: സർവകലാശാല കാങ്കോർ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിച്ച് അഫ്ഗാൻ പെൺകുട്ടികൾ. സർവകലാശാല എൻട്രി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾ പറഞ്ഞതായി അഫ്ഗാനിസ്ഥാൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഈ വർഷം പരീക്ഷയിൽ ആൺകുട്ടികൾക്കൊപ്പം പങ്കെടുക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് പെൺകുട്ടികളുടെ അഭ്യർത്ഥന.
എൻട്രൻസ് പരീക്ഷാ ഫോമിനായി സ്കൂളിൽ പോയെങ്കിലും പ്രവേശന പരീക്ഷാ കാർഡ് ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. താലിബാൻ ഏർപ്പെടുത്തിയ എല്ലാ നിയമങ്ങളും വിദ്യാർത്ഥിനികൾ പാലിക്കുന്നുണ്ടെന്നും സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറന്നു നൽകണമെന്ന് വിദ്യാർത്ഥിനികൾ താലിബാനോട് അഭ്യർത്ഥിച്ചെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും അല്ലെങ്കിൽ അവർക്ക് രാജ്യത്തെ സേവിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
എന്നാൽ പെൺകുട്ടികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് ഇപ്പോൾ ഒന്നും വ്യക്തമല്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷയെക്കുറിച്ച് താലിബാൻ ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. രാജ്യത്തുടനീളമുള്ള 150,000 വിദ്യാർത്ഥികൾക്ക് കാങ്കോർ പ്രവേശന ഫോമുകൾ വിതരണം ചെയ്തതായി താലിബാൻ നിയോഗിച്ച ദേശീയ പരീക്ഷാ അതോറിറ്റി അറിയിച്ചു. എന്നാൽ അതിൽ വിദ്യാർത്ഥിനികളുടെ പേരുകളില്ല.
Comments