കൊളംബോ: ഔദ്യോഗിക സന്ദർശനത്തിനായി നാളെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ നാളെ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീലങ്കൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. 20,21 തീയതികളിൽ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്നാണ് കൊളംബോയിൽ നിന്നുളള ഔദ്യോഗിക അറിയിപ്പ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ സന്ദർശനം
രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്ന റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുളളവരുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ ഗോതാബായ രാജപക്സെ പുറത്തായതിനെ തുടർന്നാണ് റനിൽ വിക്രമസിംഗെ അധികാരത്തിലേറിയത്. ആദ്യമായാണ് അധികാരത്തിലേറിയതിന് ശേഷം വിക്രമസിംഗെ ഇന്ത്യ സന്ദർശിക്കുന്നത്.
ഇന്ത്യയുടെ അയൽപക്കനയത്തിലും, എല്ലാവർക്കും സുരക്ഷയും വളർച്ചയുമെന്ന കാഴ്ചപ്പാടിലും ശ്രീലങ്ക ഒരു പ്രധാന പങ്കാളിയാണ്. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദം ശക്തിപ്പെടുത്തുകയും മെച്ചപ്പെട്ട കണക്റ്റിവിറ്റിക്കും പരസ്പരം പ്രയോജനകരമായ സഹകരണത്തിനുമുള്ള വഴികൾ തുറക്കുകയും ചെയ്യും.- വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാർ വിക്രമസിംഗെയുടെ സന്ദർശനത്തിന് മുന്നോടിയായി ചർച്ച നടത്തിയിരുന്നു. ജൂലൈ 11ന് ശ്രീലങ്ക സന്ദർശിച്ച വേളയിലായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ശ്രീലങ്കയുടെ അരുണി വിജയ് വർദ്ധനെയുമായി ഇക്കാര്യങ്ങൾ സംസാരിച്ചത്. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു ഇത്. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി, പ്രസിഡന്റ് വിക്രമസിംഗെ എന്നിവരുമായും വിനയ് ക്വാത്ര കൂടിക്കാഴ്ച നടത്തി.
Comments