കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അനേകം പ്രമുഖർ രംഗത്തു വന്നിട്ടുണ്ട്. പലരും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുന്നുണ്ട്. മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ സഹായം തേടുന്നവരെ കോട്ടയത്തെ മണർകാട് മെഡിക്കൽസിലേക്ക് പറഞ്ഞയച്ചിരുന്നതിൽ കൗതുകപ്പെടുത്തുന്ന ഒരു ദിവസത്തെ കുറിച്ച് ഓർക്കുകയാണ് മണർകാട് മെഡിക്കൽസ് ഉടമകളിൽ ഒരാളായ ജോബി.
മരുന്നു വാങ്ങാൻ പണമില്ലാതെ ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് സഹായം തേടിയെത്തുന്നവരെ കോട്ടയത്തെ മണർകാട് മെഡിക്കൽസിലേക്കായിരുന്നു ഉമ്മൻചാണ്ടി കുറിപ്പുമായി പറഞ്ഞുവിട്ടിരുന്നത്. മരുന്നുകടയിലെ കടങ്ങളെല്ലാം ഉമ്മൻചാണ്ടി വീട്ടിയിരുന്നത് തനിക്ക് ലഭിക്കുന്ന പുരസ്കാരങ്ങളുടെ തുകയും മറ്റും നൽകിയായിരുന്നു. ഒരിക്കൽ ഒരാൾ ഉമ്മൻചാണ്ടി കൊടുത്ത കുറിപ്പിൽ ബൂസ്റ്റ് എന്നുകൂടി അധികമായി എഴുതി ചേർത്ത് കടയിലെത്തി. എന്നാൽ അത് കൂടി കൊടുത്തുവിടാനാണ് ഉമ്മൻചാണ്ടി പറഞ്ഞതെന്ന് ജോബി പറയുന്നു.
സാധാരണ പുതുപ്പള്ളി വീട്ടിൽ സഹായവുമായി ചെല്ലുന്നവർക്ക് ഉമ്മൻചാണ്ടി സാർ എഴുത്ത് കൊടുത്തുവിടും. ”ഈ വരുന്നയാൾക്ക് ഈ മരുന്ന് കൊടുക്കണം, എന്ന് ഉമ്മൻചാണ്ടി” എന്ന് പറഞ്ഞായിരുന്നു കുറിപ്പ് കൊടുത്തുവിടുക. എൺപതുകളിലാണ് മരുന്നു സൗജന്യമായി നൽകുന്നത് ഉമ്മൻചാണ്ടി സാർ തുടങ്ങിയത്. അങ്ങനെയിരിക്കെ ഉമ്മൻചാണ്ടി കൊടുത്തുവിട്ട കുറിപ്പിൽ ഒരാൾ മരുന്നിനൊപ്പം ബൂസ്റ്റെന്ന് കൂടി എഴുതിച്ചേർക്കുകയുണ്ടായി. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഉമ്മൻചാണ്ടി സാറിനെ നേരെ വിളിച്ചു ചോദിച്ചു. എന്നാൽ ഉമ്മൻചാണ്ടിയുടെ മറുപടിയാണ് അദ്ഭുതപ്പെടുത്തിയത്. ”അത് ഞാനങ്ങോട്ട് എഴുതിയാൽ മതിയെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്.” അവർക്കതിന് നിവൃത്തിയില്ല,
മാത്രമല്ല ഒരാൾക്ക് ഒരു ആവശ്യമുണ്ടായിട്ടാണല്ലോ എഴുതിയത് , അവർക്കതങ്ങോട്ട് കൊടുത്തേക്ക് എന്നാണ് ഉമ്മൻചാണ്ടി തിരിച്ചു പറഞ്ഞതെന്നും ജോബി പറയുന്നു.
വർഷങ്ങളായി അദ്ദേഹം മരുന്നു നൽകിയിരുന്നു. നിരവധി പേരാണ് മരുന്ന് വാങ്ങാൻ കുറിപ്പുമായി വന്നിരുന്നത്. ഒരു മാസത്തേക്കുള്ള മരുന്ന് വാങ്ങാനുള്ളവരൊക്കെയാണ് കൂടുതലും എത്തുന്നത്. 2021 വരെ ഈ സംവിധാനം പ്രവർത്തിച്ചിരുന്നു. എന്നാൽ കുറിപ്പുകൾ കൂടി വന്നതോടെ, അടുത്ത കാലത്ത് ഒരു ട്രസ്റ്റിന്റെ കീഴിലാക്കി പ്രവർത്തനം. ട്രസ്റ്റിൽ നിന്നാണ് ഇപ്പോൾ പണം നൽകുന്നത്.
Comments