മാഞ്ചെസ്റ്റർ: ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് വീഴ്‌ത്തുന്ന രണ്ടാമത്തെ പേസ് ബൗളർ എന്ന റെക്കോഡ് സ്വന്തമാക്കി സ്റ്റുവർട്ട് ബ്രോഡ്. ഓസ്ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലാണ് ഇംഗ്ലണ്ട് താരം ചരിത്രത്തിലിടംപിടിച്ചത്.
ട്രാവിസ് ഹെഡിനെ 48 റൺസിന് പുറത്താക്കിയാണ് ബ്രോഡ് 600 വിക്കറ്റ് ക്ലബ്ബിലിടം നേടിയത്. ടെസ്റ്റിൽ ആദ്യമായി ഈ നേട്ടം കുറിച്ച പേസർ ബ്രോഡിന്റെ സഹതാരമായ ജെയിംസ് ആൻഡേഴ്സണാണ്. ആൻഡേഴ്സണെ സാക്ഷിയാക്കി 600 വിക്കറ്റ് നേടിയ ബ്രോഡ് തന്റെ 149-ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് വീഴ്‌ത്തിയത് മുത്തയ്യ മുരളീധരൻ, ഷെയ്ൻ വോൺ, അനിൽ കുംബ്ലെ എന്നിവരാണ്. ഓസ്ട്രേലിയയ്‌ക്കെതിരേ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരമെന്ന ഇയാൻ ബോതത്തിന്റെ പേരിലുളള റെക്കോഡും ഇന്നലെ വിക്കറ്റെടുത്തതോടെ ബ്രോഡ് തകർത്തു. ഇതോടെ ഓസ്ട്രേലിയയ്‌ക്കെതിരായ ബ്രോഡിന്റെ വിക്കറ്റ് നേട്ടം 149 ആയി.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. 23 റൺസുമായി മിച്ചൽ സ്റ്റാർക്കും ഒരു റണ്ണുമായി പാറ്റ് കമ്മിൻസും പുറത്താവാതെ നിൽക്കുന്നു. മാർനസ് ലബൂഷെയ്ൻ (51), മിച്ചൽ മാർഷ് (51), ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41) എന്നിവരുടെ മികവിലാണ് ഓസീസ് ഭേദപ്പെട്ട സ്‌കോർ ആദ്യ ദിനം നേടിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലുവിക്കറ്റെടുത്തപ്പോൾ ബ്രോഡ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മോയിൻ അലി, മാർക്ക് വുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Comments