തൃശൂർ: കേരള കലാമണ്ഡലത്തിനെതിരെ പരാതിയുമായി ചലച്ചിത്ര-മാദ്ധ്യമ പ്രവർത്തകയായ അഞ്ജന ജോർജ്. കലാമണ്ഡലം സംഘടിപ്പിച്ച ശില്പശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയപ്പോൾ അപമര്യാദയോടെ സംഘാടകർ പെരുമാറിയെന്നാണ് പരാതി.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ, ലിംഗസംവേദന ക്ഷമത എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരള കലാമണ്ഡലത്തിൽ നടന്ന ശിൽപശാലയിൽ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു മാദ്ധ്യമപ്രവർത്തകയായ അഞ്ജന ജോർജ്. അഞ്ജന നിർമ്മിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും ശിൽപ്പശാലയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംഘാടകരുടെ വീഴ്ച കൊണ്ട് നിശ്ചിത സമയത്ത് പ്രദർശനം നടത്താനായില്ല്. ഇത് ചോദ്യം ചെയ്ത അഞ്ജനയോട് സംഘാടക സംഘത്തിലുൾപ്പെട്ട ചില വിദ്യാർത്ഥികൾ മോശമായി പെരുമാറുകയായിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ട് പ്രദർശനം ഒഴിവാക്കി അഞ്ജന മടങ്ങി.
എന്നാൽ പിന്തുടർന്നെത്തിയ വിദ്യാർത്ഥികൾ മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ച് കാർ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചാണ് വിദ്യാർത്ഥികൾ എത്തിയതെന്നും അഞ്ജന ആരോപിക്കുന്നു. മുംബൈ ആസ്ഥാനമായ ഐസിസിയുടെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഹരീഷ് സധാനിയായിരുന്നു ശിൽപ്പശാലയ്‌ക്ക് നേതൃത്വം നൽകിയിരുന്നത്. സാങ്കേതികമായ തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ശിൽപശാല സംഘടിപ്പിച്ചതെന്നും അഞ്ജന ആരോപിക്കുന്നു.
Comments