ന്യൂഡൽഹി: ഗേറ്റ് തുറന്നിട്ടപ്പോൾ വളർത്തുനായ പുറത്തുപോയ സംഭവത്തിൽ സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി. ജഡ്ജിയായിരുന്ന ഗൗരംഗ് കാന്താണ് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസിന് കത്തയച്ചത്. എന്നാൽ അദ്ദേഹം തന്നെ നടപടി സ്വീകരിക്കണ്ടെന്നും പിന്നീട് പറഞ്ഞതായി പോലീസ് അറിയിച്ചു.
ജഡ്ജി താമസിക്കുന്ന ബംഗ്ലാവിന്റെ ഗേറ്റ് ഉദ്യോഗസ്ഥർ പൂട്ടാത്തതിനെ തുടർന്നാണ് വളർത്തുനായ പുറത്തിറങ്ങിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരുപാട് വേദനയോടെയാണ് താൻ കത്തെഴുതുന്നതെന്നും ഔദ്യോഗിക ബെംഗ്ലാവിൽ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ കുറവ് മൂലം തനിക്ക് അരുമയായ വളർത്തുമൃഗത്തെ നഷ്ടമായെന്ന് അദ്ദേഹം സമർപ്പിച്ച പരാതിയിൽ പറയുന്നു. ഗേറ്റ് പൂട്ടിയിടാൻ സുരക്ഷാ ജീവനക്കാരോട് പറഞ്ഞെങ്കിലും നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അവർ വീഴ്ച വരുത്തി. ഇത്തരത്തിലുള്ള കർത്തവ്യ ലംഘനത്തിനും ശ്രദ്ധ കുറവിനുമെതിരെ നടപടി എടുക്കണമെന്നും പരാതിയിൽ പറയുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ അശ്രദ്ധ തന്റെ വസതിയിൽ അനിഷ്ട സംഭവങ്ങൾക്ക് കാരണമായേക്കും. എന്റെ സുരക്ഷയെ കുറിച്ച് എനിക്ക് ഭയമുണ്ട്. അതിനാൽ അവരെ ഉടൻ സസ്‌പെൻഡ് ചെയ്ത് സംഭവം അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് അദ്ദേഹം ഡൽഹി പോലീസിന് സമർപ്പിച്ച പരാതിയിൽ പറയുന്നത്. എന്നാൽ പിന്നീട് ജഡ്ജി തന്നെ നടപടികളൊന്നും തന്നെ വേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു.
Comments