തിരുവനന്തപുരം: വിമർശനങ്ങൾക്കും പരാതികൾക്കും പിന്നാലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്. 97 പുതിയ ബാച്ചുകൾ അനുവദിക്കാനാണ് സർക്കാർ നീക്കം. ഇത് സംബന്ധിച്ച ശുപാർശ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിയ്‌ക്ക് കൈമാറി. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തിലാണ് ഇതിൽ അന്തിമ തീരുമാനമെടുക്കുക. ഇന്നും നാളെയുമാണ് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലെ പ്രവേശനം നടക്കുന്നത്. ഇതിനിടെയിലാണ് സർക്കാരിന്റെ ദ്രുതഗതിയിലുള്ള പരിഹാര മാർഗം. അവസാന അലോട്ട്‌മെന്റിന് ശേഷം ബാക്കിയാവുന്ന കുട്ടികൾക്ക് വേണ്ടിയാവും പുതിയ ബാച്ച് അനുവദിക്കുക. 5000 സീറ്റ് അധികമായി ലഭിച്ചാൽ മലബാറിലെ പ്രതിസന്ധി പരിഹരിക്കാനാവും എന്ന കണക്കുകൂട്ടലാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. മലപ്പുറം ജില്ലയ്‌ക്ക് തന്നെയാവും പ്രഥമ പരിഗണന ലഭിക്കുക എന്നാണ് കരുതുന്നത്.
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 17,427 വിദ്യാർത്ഥികൾക്കാണ് ഇടം നേടാൻ കഴിയാതെ പോയത്. 6,791 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 20,224 പേരാണ് മലബാർ മേഖലയിൽ നിന്ന് പ്ലസ് വൺ സീറ്റിനായി അപേക്ഷിച്ചത്. എന്നാൽ ഇതിൽ 4,440 പേർക്ക് മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്. പാലക്കാട് 3,088 അപേക്ഷകർ പട്ടികയ്‌ക്ക് പുറത്തായിരുന്നു. കോഴിക്കോട് 2,217-ഉം, വയനാട്- 116 ഉം, കണ്ണൂർ- 949 ഉം, കാസർകോട് 1,076 ഉം പേരാണ് പട്ടികയിൽ ഇടം നേടാതെ പോയത്.
പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതിനാൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പരിഹാരം കണ്ടെത്തുന്നതിനായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു മുഖ്യമന്ത്രിയ്‌ക്ക് കത്തയച്ചിരുന്നു. സീറ്റ് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന് ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ സർക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സർക്കാരും നേരിട്ട് ഉത്തരവാദികളാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.















