കൊച്ചി: തമിഴ്നാട്ടിലെ സത്യമംഗലം കാട്ടിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയ തൃശ്ശൂർ സ്വദേശി ആഷിഫ് കൊടും ഭീകരനെന്ന് എൻഐഎ. കേരളത്തിലുൾപ്പെടെ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി എൻഐഎ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായ യുവാക്കൾക്ക് കേരളത്തിൽ പരിശീലനം നൽകിയിരുന്ന മാസ്റ്റർ ട്രെയിനറാണ് ഇയാൾ. സിറിയയിൽ നിന്നുമാണ് ഇയാൾക്ക് ആയുധ പരിശീലനം ലഭിച്ചത്. നേരത്തെ തമിഴ്നാട്ടിലെയും കർണാടകയിലെയും വനാന്തരങ്ങളിൽ ഇയാളുടെ നേതൃത്വത്തിൽ ആയുധ പരിശീലനവും പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ടുകാരനായ ഇയാൾ ആർഎസ്എസ് പ്രവർത്തനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. 2008- ൽ തൃശ്ശൂർ പാവറട്ടിയിലെ ആർഎസ്എസ് പ്രവർത്തകനായ ബൈജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് ആഷിഫ്.
ഈ കേസിന്റെ വിചാരണ നിലവിൽ നടക്കുകയാണ്. ആഷിഫിന്റെ യാത്രാ പശ്ചാത്തലവും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുൾപ്പെടെ പല രാജ്യങ്ങളിലെയും ഐഎസ് തലവൻമാരുമായി ഇയാൾ നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇവർ ആശയവിനിമയം നടത്തിയിരുന്ന ടെലിഗ്രാം ഗ്രൂപ്പ് അംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് എൻഐഎ.
തമിഴ്നാട്ടിൽ നിന്നും അറസ്റ്റിലായവരുടെ കൂട്ടാളിയായ സിറാജുദ്ദീൻ എന്നയാൾക്ക് വേണ്ടിയാണ് നിലവിൽ അന്വേഷണം തുടരുന്നതെന്നും ഇയാൾ സിറിയയിലേക്ക് കടന്നതായാണ് സൂചനയെന്നും എൻഐഎ വൃത്തങ്ങൾ വ്യക്തമാക്കി. ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടനായതെന്നും സമാനചിന്തകൾ പുലർത്തുന്നവരുമായി സംഘം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതെന്നും ആഷിഫ് ദേശീയ അന്വേഷണ എജൻസിക്ക് മൊഴി നൽകിയിരുന്നു.
Comments