പാലക്കാട്: ക്ഷേത്രഭൂമിയിൽ സർക്കാർ പദ്ധതിയുടെ ഭാഗമായി പൊതു ശുചിമുറികൾ നിർമ്മിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ഹൈക്കോടതി. ചെർപ്പുളശ്ശേരി ശ്രീ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ മുനിസിപ്പാലിറ്റിയാണ് പൊതു ശൗചാലയമുൾപ്പെടുന്ന കെട്ടിടം നിർമ്മിച്ചത്. ഇതിനെതിരെയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.
പൊതു ശൗചാലയമുൾപ്പെടുന്ന കെട്ടിടം തുറന്ന് പ്രവർത്തിക്കുന്നതിൽ കോടതി വിലക്കേർപ്പെടുത്തി. രണ്ടാഴ്‌ച്ചത്തേക്കാണ് കെട്ടിടം തുറന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് പൊതുശുചിമുറികൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തടഞ്ഞത്. ചെർപ്പുളശ്ശേരിയിലെ ഹിന്ദു ഐക്യവേദി അദ്ധ്യക്ഷൻ പി.എൻ ശ്രീരാമൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയോടും മലബാർ ദേവസ്വം ബോർഡിനോടും വിശദീകരണം ആവശ്യപ്പെട്ട് കോടതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റിന് നോട്ടീസ് അയച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു വഴിയിടം വിശ്രമകേന്ദ്രം എന്ന പേരിൽ ക്ഷേത്ര ഭൂമിയിൽ പൊതു ശുചിമുറിയടങ്ങുന്ന കെട്ടിടം നിർമ്മിച്ചത്.
Comments