കോൺക്രീറ്റിന്റെ വെദ്യുത പോസ്റ്റ് വീണതിന് പിന്നാലെ 17-കാരനായ ദേശീയ ജൂഡോ താരത്തിന്റെ ഇടതുകാൽ മുറിച്ചുമാറ്റി. മധുരയിലെ കൊച്ചാടെയിലായിരുന്നു ദാരുണമായ സംഭവം. പൃത്ഥി വിഗ്നേശ്വരൻ എന്ന കൗമാരതാരത്തിനാണ് ദാരുണമായ അപകടത്തിൽ കാൽ നഷ്ടമായത്. പരിശീലനത്തിന് പോകാൻ സുഹൃത്തിനെ കാത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.
ഒരു കടയ്‌ക്ക് സമീപം നിൽക്കവെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പഴയൊരു പോസ്റ്റ് മാറ്റി സ്ഥാപിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചായിരുന്നു ഇത്. പൊടുന്നനെയാണ് ഇത് മറിഞ്ഞ് വിഗ്നേശ്വരന്റെ മേലയ്‌ക്ക് വീണത്. ഉടനെ കുട്ടിയെ ഗവൺമെന്റ് രാജാജി ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതുകാൽ ചതഞ്ഞ നിലയിലായിരുന്നു തുടർന്ന് മറ്റുമാർഗങ്ങളില്ലാതെ കാൽ മുറിച്ചുമാറ്റേണ്ടിവരികെയായിരുന്നു.- ഡോക്ടർമാർ പറഞ്ഞു.
‘പരിശീലനത്തിന് പോകാൻ കാത്ത് നിന്നപ്പോഴാണ് പെട്ടെന്ന് എന്തോ ഒന്ന് വീഴുന്നതായി തോന്നിയത് ഉടൻ മാറിയതിനാൽ പോസ്റ്റ് തലയിലേക്ക് വീണില്ല’-വിഗ്നേശ്വരൻ പറഞ്ഞു. സ്വകാര്യ കോളേജിലെ ആദ്യവർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയായിരുന്നു. സ്‌പോർട്‌സ് ക്വാട്ടയിലാണ് സീറ്റ് ലഭിച്ചത്. അടുത്തൊരു ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം.
വലിയ പ്രതീക്ഷകളുണ്ടയിരുന്ന ദേശീയ താരത്തിന്റെ നിരവധി സ്വപ്‌നങ്ങളാണ് ഇതോടെ പൊലിഞ്ഞത്. ഒരു സുരക്ഷാ നടപടികളും സ്വീകരിക്കാതെയാണ് പോസ്റ്റ് മാറ്റിയതെന്ന് വിഗ്നേശ്വരന്റെ ഭിന്നശേഷിക്കാരിയായ മാതാവ് പറഞ്ഞു. ഇവരുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതാരത്തിന് പോലീസിൽ ചേരണമെന്നായിരുന്നു ആഗ്രഹം. ഇനി അതൊന്നും നടക്കില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വിഗ്നേശ്വരന്റെ മാതാവ് പറയുന്നു. അവന് ജീവിക്കാനുള്ള ഒരു ജോലി സർക്കാർ നൽകണമെന്നും ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകണമെന്നും അമ്മ ആവശ്യപ്പെട്ടു.
Comments