ന്യൂഡൽഹി: ഈ വർഷം 4000-ത്തിലധികം സ്ത്രീകൾ ആൺതുണയില്ലാതെ ഹജ്ജിന് പോയി വന്നെന്നും നിരവധി സ്ത്രീകൾ കേന്ദ്ര സർക്കാർ ഒരുക്കിയ സൗകര്യങ്ങളിൽ നന്ദി അറിയിച്ച് കത്തെഴുതിയെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ 11 മണിയ്‌ക്കായിരുന്നു മൻ കി ബാത്തിന്റെ 103-ാം എപ്പിസോഡിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
‘ജലസംരക്ഷണത്തിനായി ജനങ്ങൾ പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ആസാദി കാ അമൃത് മഹോത്സവ’ത്തിനിടെ നിർമ്മിച്ച 60,000 അമൃത് സരോവരങ്ങൾ രാജ്യത്തെ നാഴികകല്ലായി തിളങ്ങുകയാണ്. ദുരന്തങ്ങൾക്കിടയിലും കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി രാജ്യത്തെ നയിക്കുകയാണ്. ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ എൻഡിആർഎഫിനെയും സൈന്യത്തെയും ഈ നിമിഷത്തിൽ അഭിനന്ദിക്കുകയാണ്’
‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ പ്രകൃതിക്ഷോഭം ജനങ്ങൾക്കുണ്ടാക്കിയ വേദനയും നഷ്ടങ്ങളും ഏറെ വലുതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഈ വർഷം 4000-ലധികം സ്ത്രീകൾ പുരുഷ പിന്തുണയില്ലാതെ ഹജ്ജിന് പോയത് വലിയ മാറ്റമുണ്ടാക്കിയിരിക്കുകയാണ്. തീർത്ഥാടന യാത്ര സുഗമമാക്കാൻ സഹായിച്ച സൗദി സർക്കാരിന് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
‘ഈ വർഷം ഇന്ത്യയിൽ നിന്നുള്ള മുസ്ലിം സ്ത്രീകൾക്ക് ഹജ്ജ് തീർത്ഥാടനം പ്രത്യേകിച്ചും സവിശേഷമാണ്. നന്ദി അറിയിച്ചുകൊണ്ടുള്ള സ്ത്രീകളുടെ കത്ത് എനിക്ക് വളരെ സന്തോഷം നൽകി. ഇവരെല്ലാം ഇന്നലെ വരെ തങ്ങളുടെ ഹജ്ജ് കർമ്മങ്ങൾ ആണിന്റെ സഹായത്തോടെയാണ് നിർവഹിച്ചത്. എന്നാൽ ഇന്ന് അതിന് പരിവർത്തനം സംഭവിച്ചിരിക്കുന്നു. മുസ്ലീം സ്ത്രീകൾക്ക് മെഹ്റം ഇല്ലാതെ ഹജ്ജ് ചടങ്ങുകൾ നടത്താൻ അനുവാദമില്ലായിരുന്നു. ഇത് സാധ്യമാക്കിയ സൗദി അറേബ്യ സർക്കാരിനോട് ഹൃദയംഗമമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’.
ജൂൺ 26-നും ജൂലൈ ഒന്നിനും ഇടയിലാണ് ഹജ്ജ് തീർത്ഥാടനം നടന്നത്. എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസത്തെ മൻകി ബാത്തിന്റെ 102-ാം എപ്പിസോഡ് ജൂൺ 18-നായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.
Comments