എറണാകുളം: അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍. മലയാളികള്‍ക്ക് അപമാനകരമായ സാഹചര്യമാണിതെന്ന് എ.എന്‍.രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
കേരളത്തിൽ മയക്കു മരുന്നുൾപ്പെടെ ലഹരി ഉപഭോഗം വ്യാപകമായി വരികയാണ്. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിഷയത്തിൽ ജാഗ്രതയോടെ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് നടക്കുന്നതെന്നും ജാതി മത രാഷ്‌ട്രീയ ഭേദമന്യേ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് ഇത്തരത്തിലുള്ള സാമൂഹ്യ വിപത്തുമായി പോരാടി മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ആലുവയിൽ ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്സാസാക്കിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഫ്സാക്കിനെതിരെ ചുമത്തിയിട്ടുള്ളത് കൊലപാതകവും പോക്സോയും അടക്കം 9 വകുപ്പുകളാണ്. ഇതേസമയം അന്വേഷണ സംഘം പ്രതിയുടെ വിവരശേഖരണത്തിനായി ബീഹാറിലേക്ക് പുറപ്പെടും.
കഴിഞ്ഞ വെള്ളിയാഴ്‌ച്ച വൈകിട്ട് 5നും 5.30രയ്‌ക്കും ഇടയിൽ ആലുവ മാർക്കറ്റിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും തട്ടികൊണ്ടു വന്ന കുട്ടിയെ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിക്കുകയും ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്ത പ്രതി കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്നു എന്ന റിമാൻഡ് റിപ്പോർട്ടോടെയാണ് അഫ്സാക്കിനെ പോലീസ് മജിസ്ടേറ്റിന് മുന്നിൽ ഹാജരാക്കിയത്. നിലവിൽ അഫ്സാക്ക് തനിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
എന്നാൽ പ്രതിയുടെ പേരോ മേൽവിലാസമോ പോലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ബിഹാർ സ്വദേശി എന്ന നിഗമനത്തിൽ ബിഹാറിലെ അരാലിയയിലേക്ക് 3 അംഗ പോലീസ് സംഘം ഇന്ന് പുറപ്പെടും. കേസ് ഇനി പരിഗണിക്കുക എറണാകുളം പോക്സോ കോടതി ആകും. പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പോക്സോ കോടതി ആകും തീരുമാനം എടുക്കുക. 7 ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments