ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. പുൽവാമ ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. കശ്മീർ കൗണ്ടർ ഇന്റലിജൻസ് വിഭാഗവുമായി ചേർന്നാണ് നടപടി.
അടുത്തിടെ, പുൽവാമ, ഷോപ്പിയാൻ ,അവന്തിപ്പോര മേഖലകളിൽ എൻഐഎ നടത്തിയ പരിശോധനയിൽ കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും, മാരകായുധങ്ങളും ഉപയോഗിച്ച് ജമ്മുകശ്മീരിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഭീകര സംഘടനകൾ ഗൂഢാലോചന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
ലഷ്കർ ഇ ത്വയ്ബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, അൽ ബദർ, അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകളാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. ദ റെസിസ്റ്റൻസ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ജമ്മു-കശ്മീർ, മുജാഹിദീൻ ഗസ്വത്-ഉൽ-ഹിന്ദ്, ജമ്മു-കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ്, കശ്മീർ ടൈഗേഴ്സ്, പിഎഎഎഫ് തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎ അന്വേഷിച്ചുവരികയാണ്.
ജമ്മുകശ്മീരിൽ പ്രവർത്തിക്കുന്ന നിരോധിത സംഘടനകളിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്ന നിരവധി പേരുടെ സ്ഥലങ്ങളിൽ എൻഐഎ നേരത്തെ പരിശോധന നടത്തിയിരുന്നു. 2022 ഡിസംബർ 23-ന് കുൽഗാം, പുൽവാമ, അനന്ത്നാഗ്, സോപൂർ, ജമ്മു തുടങ്ങിയ ജില്ലകളിലെ 14 സ്ഥലങ്ങളിലും എൻഐഎ തിരച്ചിൽ നടത്തിയിരുന്നു.
Comments