ഗാന്ധിനഗർ: അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു ഗുജറാത്ത് എടിഎസ്. രാജ്‌കോട്ടിൽ ജോലി ചെയ്യുകയായിരുന്ന മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ആഭരണ നിർമാണ മേഖലയിലെ തൊഴിലാളികളായിരുന്നു മൂവരും. രാജ്‌കോട്ടിൽ കഴിഞ്ഞ ഏതാനും നാളുകളായി ജോലി ചെയ്ത് വരുന്നതിനിടെയാണ് ഇവർക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് എടിഎസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും രാത്രി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഷുക്കൂർ അലി എന്ന അബ്ദുള്ള, സെയ്ഫ് നവാസ്, അമൻ മാലിക് എന്നിവരാണ് അറസ്റ്റിലായതെന്ന് എടിഎസ് അറിയിച്ചു. അൽ-ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീനിൽ (ജെഎംബി) മൂന്ന് പേരും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് തീവ്രവാദ വിരുദ്ധസേനയുടെ കണ്ടെത്തൽ. ഇവരുടെ പക്കൽ നിന്ന് സെമി ഓട്ടോമാറ്റിക് പിസ്റ്റൽ, പത്ത് കാട്രിഡ്ജുകൾ, മതസ്പർദ്ധ വളർത്തുന്ന ലേഖനങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള സംഘടനയാണ് ജമാഅത്ത്-ഉൽ-മുജാഹിദീൻ (ജെഎംബി). മൂന്ന് പേർക്കും സംഘടനയുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതോടെ ഏറെ നാളുകളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു എടിഎസ്. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ തന്നെ ആഭരണ നിർമാണ മേഖലയുടെ ഹബ്ബായാണ് രാജ്‌കോട്ടിനെ കണക്കാക്കുന്നത്. ആയിരക്കണക്കിന് വരുന്ന കൈത്തൊഴിലുകാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരിൽ വലിയൊരു വിഭാഗവും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്.
Comments