ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ആക്രമണം നടത്തിയ ഖാലിസ്ഥാൻ ഭീകരരെ കണ്ടെത്താൻ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധിയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. 31 സ്ഥലത്താണ് എൻഐഎ സംഘം റെയ്ഡ് നടത്തിയത്. ലണ്ടനിലുണ്ടായത് പോലെയുള്ള സുരക്ഷാ ലംഘനമോ ഇന്ത്യൻ ദേശീയ പതാകയോടുള്ള അനാദരവോ ഇനി ഉണ്ടാകാതിരിക്കാനാണ് സംഭവത്തെക്കുറിച്ച് വിപുലമായ അന്വേഷണം നടത്തുന്നതെന്ന് എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഹൈക്കമ്മീഷനെ ആക്രമിച്ചവരുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റ് രഹസ്യ രേഖകളും അടങ്ങിയ ഡിജിറ്റൽ ഡാറ്റകൾ പരിശോധനയിൽ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മോഗ ജില്ലയിലെ ദുർകോട്ട് റൻസിഹ് ഗ്രാമത്തിൽ താമസിക്കുന്ന സോണി കൗർ എന്ന സത്രീയുടെ വീട്ടിൽ നിന്ന് 37 ലൈവ് കാട്രിഡ്ജുകൾ കണ്ടെടുത്തു. ഇവർ യുകെയിൽ താമസിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആഗസ്റ്റ് 10-ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ കൗറിനോട് എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.
കൗറിന്റെ ഭർതൃപിതാവായ ജഗ്താർ സിംഗ് കൊല്ലപ്പെട്ട തീവ്രവാദി പ്രഭാഷകൻ ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ ഡ്രൈവറായിരുന്നു. ഇതേ തുടർന്നാണ് കൗറിനെ കേന്ദ്രീകരിച്ച് എൻഐഎ സംഘത്തിന്റെ പരിശോധന നടന്നത്. കേസിന്റെ തെളിവെടുപ്പിനായി എൻഐഎ സംഘം മെയ് മാസത്തിൽ യുകെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.
മാർച്ച് 19-നാണ് 50 ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ ഹൈക്കമ്മീഷനെ ആക്രമിക്കുകയും ഇന്ത്യൻ ദേശീയ പതാകയോട് അനാദരവ് കാണിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഹൈക്കമ്മീഷനിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments