തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ സ്പീക്കർ എ.എൻ ഷംസീർ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി സിപിഎം. ഷംസീർ പറഞ്ഞതെല്ലാം ശരിയാണെന്നും മാപ്പു പറയേണ്ട സാഹചര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു. പറഞ്ഞതൊന്നും ഷംസീർ തിരുത്തി പറയില്ലെന്നും അതാണ് പാർട്ടിയുടെ നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വിശ്വാസികളെ ഒപ്പം നിർത്തുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, വിശ്വാസികൾ ഉയർത്തിപ്പിടിക്കുന്ന പല വിശ്വാസങ്ങളോടും ഞങ്ങൾക്ക് എതിർപ്പും ഉണ്ട്. അമ്പലത്തിലേയ്ക്ക് എല്ലാവർക്കും പോകാൻ വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. ഗണപതിയമ്പലങ്ങളിൽ പോയി വഴിപാട് കഴിക്കുന്നതിനെ സിപിഎം എതിർക്കുന്നില്ല. പക്ഷെ, അതൊരു രാഷ്ട്രീയ ആയുധമായി എടുക്കരുത്.
മിത്തുകളെയെല്ലാം ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയിൽ നടക്കുന്നത്. അത് തീരെ തെറ്റാണ്. ഇതെല്ലാം മിത്തിന്റെ ഭാഗമായി പറഞ്ഞാൽ നമ്മളെല്ലാം അംഗീകരിക്കും. അതുപോലെയുള്ള ഒരു മിത്താണ് പരശുരാമൻ കേരളം സൃഷ്ടിച്ചു എന്നത്. ബ്രാഹ്മണ്യ കാലത്താണോ കേരളം രൂപപ്പെട്ടത്. അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് രൂപപ്പെട്ടതാണ് കേരളം- എം.വി ഗോവിന്ദൻ പറഞ്ഞു.
Comments