മലയാള സിനിമയിൽ ഇപ്പോഴും റിപ്പീറ്റ് വാല്യു ഉള്ള ചിത്രങ്ങളിലൊന്നാണ് ‘സമ്മർ ഇൻ ബത്ലഹേം’. മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിവർ ഒന്നിച്ച ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തിയത്. മോഹൻലാലിന് ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ നേടികൊടുത്ത കഥാപാത്രമാണ് നിരജ്ഞൻ.
ഇപ്പോഴിതാ, സിനിമ ഇറങ്ങി കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വേളയിൽ സമ്മർ ഇൻ ബത്ലഹേമിന്റെ കാസ്റ്റിംഗിനെക്കുറിച്ച് അധികമാർക്കുമറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകനായ സിബി മലയിൽ. നിരഞ്ജൻ ആകാൻ ആദ്യം ആലോചിച്ചത് തമിഴിലെ രണ്ട് നടന്മാരെയാണെന്നാണ് അദ്ദേഹം തുറന്ന് പറയുന്നത്.
മഞ്ജു വാര്യർ അവതരിപ്പിച്ചത് അഭിരാമി എന്ന നിഗൂഢതയുള്ള പെൺകുട്ടിയുടെ കഥാപാത്രത്തെ ആയിരുന്നു. ഈ നിഗൂഢത വെളിപ്പെടുത്തുന്ന നിരഞ്ജന് എന്ന കഥാപാത്രം സുരേഷ് ഗോപിക്കും ജയറാമിനും മുകളില്‍ നിൽക്കുന്ന ഒരാളാവണം എന്ന ധാരണയുണ്ടായിരുന്നു. തമിഴിലെ രണ്ട് നടന്മാരെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ, ഒടുവിൽ മോഹൻലാൽ ഉള്ളപ്പോൾ വേറെ എങ്ങോട്ട് പോണം എന്ത ചിന്തയിൽ എത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘സുരേഷ് ഗോപിയെക്കാളും ജയറാമിനെക്കാളും മുകളില്‍ നില്ക്കുന്ന ഒരു ആക്ടര്‍ വേണം ഈ കഥാപാത്രം ചെയ്യേണ്ടത് എന്ന ധാരണയുണ്ടായിരുന്നു. ആ കഥാപാത്രത്തിലേക്ക് പലരേയും ചിന്തിച്ചു. രജനികാന്തിനയും കമല്‍ഹാസനയും സമീപിക്കാം എന്ന് ആലോചിച്ചിരുന്നു. മോഹന്‍ലാല്‍ ഉള്ളപ്പോള്‍ എന്താണ് അങ്ങനെ ചിന്തിക്കുന്നത് മോഹന്‍ലാലിലേക്ക് പോയാല്‍ പോരെ എന്ന് പിന്നീട് ചിന്തിച്ചു. അങ്ങനെ മോഹന്‍ലാലിനെ തന്നെ വിളിക്കാമെന്ന് തീരുമാനിച്ചു.
ലാല്‍ ആ സമയത്ത് ജിന്‍ഡാല്‍ എന്ന ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ആണ്. ഞാനും രഞ്ജിത്തും കൂടി ബാംഗ്ലൂരില്‍ ചെന്നു. ലാലിനെ കണ്ട് കഥ പറഞ്ഞു. രണ്ട് ദിവസത്തെ ആവശ്യമെ ഉള്ളൂ അദ്ദേഹത്തെ കൊണ്ട്. ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. മദ്രാസിലെ റെഡ് ഹില്‍സ് എന്ന സ്ഥലത്ത് ചുവപ്പ് കളറിലുള്ള ഒരു പഴയ ബില്‍ഡിംഗ് ഉണ്ട്. അതാണ് ജയിലായി കാണിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നും ഞങ്ങള്‍ ഒഴിവാക്കിയ രണ്ട് രംഗങ്ങള്‍ കൂടിയുണ്ട്. മഞ്ജുവും മോഹൻലാലും തമ്മിലുള്ള ഫാന്റസി ലെവലിൽ ഉള്ളൊരു രംഗം ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് മികച്ച രീതിയില്‍ എത്തിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. സിനിമ തിയറ്ററില്‍ എത്തി ആദ്യ ഷോ കഴിയുന്നത് വരെയും ഇങ്ങനെ ഒരു അതിഥി താരമായി ഏറ്റവും വലിയ നടൻ വരുന്നു എന്ന കാര്യം പൂർണമായും ഹൈഡ് ചെയ്യാൻ പറ്റി. ഇന്നത്തെ കാലത്ത് അത് സാധ്യമായ കാര്യമല്ല. മോഹൻലാലിന്റെ സാന്നിധ്യം പ്രേക്ഷകർ വല്ലാതെ അങ്ങേറ്റെടുക്കുകയും ചെയ്തു.’- സിബി മലയിൽ പറഞ്ഞു.
Comments