തിരുവനന്തപുരം; ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84-കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സെപ്തംബറിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിലെ പോലീസുകാർക്കെതിരെയാണ് ഭാരതിയമ്മ പരാതി ഉന്നയിക്കുന്നത്. പ്രതി ഭാരതിയമ്മയല്ലെന്ന് മനസിലാക്കിയ പരാതിക്കാരൻ കോടതിയിൽ മൊഴി നൽകിയതിനെത്തുടർന്നാണ് കുനിശേരി മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ കേസിൽ നിന്നും ഒഴിവാക്കിയത്. 1998 ലുണ്ടായ കേസിൽ ജാമ്യത്തിലിറങ്ങിയ യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്.
1998ൽ പുതുശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസിൽ 2019ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പോലീസ് അറസ്റ്റ് ചെയ്തത്. താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാൻ നാലു വർഷത്തെ നിയമ പോരാട്ടമാണ് ഭാരതിയമ്മ നടത്തിയത്.
ഒരു ദിവസം വീട്ടിൽ പൊലീസ് വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ തർക്കമാണെന്ന് പറഞ്ഞു, തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാതെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.. ഇനി ഒരാൾക്കും ഈ ഗതി വരരുതേ എന്ന് മാത്രമാണ് ഈ അമ്മയുടെ പ്രാർത്ഥന.
Comments