ന്യൂഡൽഹി: മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച സുപ്രീംകോടതി സ്റ്റേ അനുവദിക്കാതെ എതിർകക്ഷികൾക്ക് നോട്ടീസ് നൽകിയിരുന്നു. പരാതിക്കാരനായ പൂർണേഷ് മോദിക്കും സംസ്ഥാന സർക്കാരിനും രാഹുലിനുമാണ് നോട്ടീസ് നൽകിയത്. തുടർന്ന് കേസിൽ താൻ മാപ്പ് പറയില്ലെന്നും ഹർജിക്കാരൻ നിയമം ദുരുപയോഗം ചെയ്യുകയാണെന്നുമായിരുന്നു രാഹുലിന്റെ സത്യവാങ്മൂലം. അയോഗ്യനാക്കപ്പെട്ടതിനാൽ ഒരു പാർലമെന്റ് സമ്മേളനം നഷ്ടപ്പെട്ടു, മറ്റൊരു സമ്മേളനം കൂടി നഷ്ടപ്പെടാൻ പോകുകയാണ്. കഴിഞ്ഞ 111 ദിവസങ്ങളായി ഏറെ പ്രയാസപ്പെട്ടുവെന്നും രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചിരുന്നു.
കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി, രണ്ട് വർഷത്തെ തടവുശിക്ഷ പ്രഖ്യാപിച്ചതോടെ എംപി സ്ഥാനത്ത് നിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടിരുന്നു. 2019ൽ കർണാടകയിലെ കോലാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദി സമുദായത്തെ അപകീർത്തിപ്പെടുത്ത വിധത്തിൽ രാഹുൽ പരാമർശം നടത്തിയത്. തുടർന്ന് ഗുജറാത്ത് മുൻ മന്ത്രിയായിരുന്ന പൂർണേഷ് മോദി പരാതി നൽകുകയായിരുന്നു.
Comments