തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവ് മൊത്തമായും കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടു. ഗഡ്കരിയുടെ വസതിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്.
ദേശീയ പാത വികസന പദ്ധതികൾക്കായി ചരക്ക് സേവന നികുതി (ജിഎസ്ടി) വിഹിതവും നിർമാണ സാമഗ്രികളുടെ റോയൽറ്റിയും കേരളം ഒഴിവാക്കാമെന്നും പിണറായി വിജയൻ നിതിൻ ഗഡ്കരിയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവില്‍ കേരളത്തിന്റെ വിഹിതമായ 25% ഒഴിവാക്കി നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് . ഭൂമി ഏറ്റെടുക്കാനുള്ള മുഴുവന്‍ തുകയും കേന്ദ്രം വഹിക്കണമെന്ന് കേരളം നേരത്തെ തന്നെ ആവശ്യപെട്ടിരുന്നു. ഇതോടൊപ്പം, തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് (ഒആർആർ) പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ സംസ്ഥാന വിഹിതം വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചു.സർവീസ് റോഡിന്റെ 100 ശതമാനം ഭൂമി ഏറ്റെടുക്കൽ ചെലവ് ഉൾപ്പെടെ 50 ശതമാനം ഭൂമി ഏറ്റെടുക്കൽ ചെലവ് ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി പങ്കിടാൻ സംസ്ഥാനം നേരത്തെ സമ്മതിച്ചിരുന്നു.
ഒആർആർ പദ്ധതിയുടെ നിർമാണ സാമഗ്രികളുടെ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ തയ്യാറാണെന്ന് സംസ്ഥാനം ഇപ്പോൾ കേന്ദ്ര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പകരം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണം. യോഗത്തിൽ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയിൽ നിന്ന് ഉറപ്പൊന്നും ലഭിച്ചില്ലെങ്കിലും ഭൂമി ഏറ്റെടുക്കൽ ചെലവിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.
Comments