കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ സംഭവത്തിൽ രണ്ട് പേരെ പിടികൂടി പോലീസ്. വിമാനത്താവളത്തിനുള്ളിൽ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ സ്വർണമായിരുന്നു പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ചിറ്റാരിപ്പറമ്പ് സ്വദേശി നൗഫലിൽ നിന്ന് 1156 ഗ്രാം സ്വർണവും ഉദുമ സ്വദേശി നിസാമുദ്ദീനിൽ നിന്ന് 1,100 ഗ്രാം സ്വർണവുമാണ് എയർപോർട്ട് പോലീസ് പിടികൂടിയത്. 1 കോടി രൂപയിലധികം വില വരുന്ന സ്വർണമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
മസ്കറ്റിൽ നിന്നും അബുദാബിയിൽ നിന്നും വന്ന യാത്രക്കാരായിരുന്നു ഇവർ. അബുദാബിയിൽ നിന്നും വന്ന നിസാമുദ്ദീന്റെ ബാഗിലായിരുന്നു സ്വർണം ഉണ്ടായിരുന്നത്. എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ച 1,100 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പോലീസ് പിടികൂടിയത്. മസ്കറ്റിൽ നിന്നും കണ്ണൂരിൽ വിമാനമിറങ്ങിയ നൗഫൽ പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളിക പോലെയാക്കി മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളെയും പുറത്തിറങ്ങിയതിന് ശേഷമാണ് പോലീസ് പിടികൂടിയത്. രണ്ട് പേരെയും എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തതായും അറിയിച്ചു.
അതേസമയം ഇന്നലെയും ഒരു യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലുമായി ഒളിപ്പിച്ച് രണ്ടേ കാൽ കിലോയോളം സ്വർണം കടത്താൻ ശ്രമിച്ച ദമ്പതിമാരായ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീർമോൻ പുത്തൻ പീടിക, സഫ്ന പറമ്പൻ എന്നിവരിൽ നിന്നുമാണ് സ്വർണമിശ്രിതം പിടികൂടിയത്. ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
Comments