അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ ഓർമ്മകളിൽ പ്രിയ സുഹൃത്തും സംവിധായകനും നടനുമായ ലാൽ. ‘എനിക്ക് നഷ്ടമായത് വെറുമൊരു സുഹൃത്തിനെയല്ല. ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തിനെയാണ്. ലോകത്തിലെ ഏറ്റവും നല്ല സുഹൃത്തുക്കൾ ആരാണെന്ന് ചോദിച്ചാൽ ഞാൻ പറഞ്ഞിരുന്നത് ഞാനും സിദ്ദിഖും എന്നാണ്.
16-ാം വയസ് മുതൽ കൂട്ടുകാരായതാണ് ഞങ്ങൾ. എല്ലാ കൂട്ടുക്കാരെയും പോലെ ഞങ്ങളും വഴക്കിട്ടിട്ടുണ്ട്, തർക്കിച്ചിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പക്ഷേ അതൊന്നും ഒരിക്കലും വ്യക്തിപരമായ കാര്യങ്ങൾക്കായിരുന്നില്ല. കഥാപരമായ കാര്യങ്ങളിലെ തർക്കങ്ങളായിരുന്നു പലപ്പോഴും ഞങ്ങൾക്കിടയിൽ. എന്നാൽ മറ്റേയാൾ പറയുന്നത് ശരിയാണെന്ന ഞങ്ങളിലാർക്കാണോ ആദ്യം മനസിലാകുന്നത് അവിടെ വഴക്ക് തീരും. ഈഗോ ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിട്ടില്ല. ഞങ്ങൾക്കൊരിക്കലും എന്നേക്കുമായി പിണങ്ങിയിരിക്കാനാകില്ലെന്ന് നന്നായി അറിയുന്ന രണ്ടുപേർ ഞങ്ങൾ മാത്രമാണ്.
ഞങ്ങൾ പിരിഞ്ഞപ്പോൾ പലരും ചോദിച്ചു എന്താണ് കാരണമെന്ന്. എന്തോ വലിയ സംഭമുണ്ടായിട്ടാണ് അതെന്ന് ബന്ധുക്കൾ പോലും വിചാരിച്ചു. പക്ഷേ അതും ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു. അതിലും പരസ്പരമുള്ള വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഓരു കണിക പോലുമുണ്ടായിരുന്നില്ല. ഏറ്റവും നല്ല കൂട്ടുകാരായി തന്നെയാണ് സിദ്ദിഖ്‌ലാൽ എന്ന പേരിൽ നിന്ന് സിദ്ദിഖും ലാലുമായി അടർന്നുമാറിയത്. അതിനെ കുറിച്ച് അറിയാവുന്ന രണ്ടുപേർ ഞാനും സിദ്ദിഖും പിന്നെ എന്റെ ഭാര്യ നാൻസിയുമാണ്. സിദ്ദിഖ് സംവിധാനം ചെയ്തപ്പോൾ ഞാൻ നിർമാതാവായി. അവിടെയും ഞങ്ങളുടെ കൂട്ട് തുടർന്നു. സിദ്ദിഖ്‌ലാൽ എന്നത് ഒറ്റപ്പേരാണെന്ന് കേരളത്തെ വിശ്വസിപ്പിക്കാനയതിലുണ്ടല്ലോ ഞങ്ങളുടെ രസതന്ത്രം…’ ലാൽ ഓർമ്മിച്ചു.
Comments