ന്യൂഡൽഹി : പാകിസ്താനുമായി യുദ്ധം ചെയ്യാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് നാഷണൽ കോൺഫറൻസ് പാർട്ടി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ ഫാറൂഖ് അബ്ദുള്ള . ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കിടെയായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഈ പരാമർശം.
ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 എടുത്തുകളയുന്നത് വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹത്തിന് യാതൊരു നിയന്ത്രണവുമില്ലായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞിരുന്നു . ഇതിന് മറുപടിയായി തന്റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജമ്മു കശ്മീരിൽ ശൈശവ വിവാഹങ്ങൾ നിർത്തിയതായി ഫാറൂഖ് അബ്ദുള്ള അവകാശപ്പെട്ടു.
ഇന്ത്യയിൽ ജീവിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, എന്നാൽ ഈ രാജ്യത്തിനും ചില കടമകൾ ഉണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരാൻ ഞങ്ങളും ശ്രമിച്ചു. എന്നാൽ പിന്നീട് ഇവർക്കു നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് പദ്ധതി നിലച്ചു. ഞങ്ങൾ എന്നും കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടിയാണ് നിലകൊണ്ടത്.ഈ നാട്ടിൽ ജീവിക്കാൻ നമ്മൾ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ മാറ്റാം, അയൽക്കാരെ മാറ്റാൻ കഴിയില്ല. സ്നേഹത്തോടെ ഒരു സുഹൃത്തിനോടൊപ്പം ജീവിച്ചാൽ രണ്ടുപേരും പുരോഗമിക്കും. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ പാകിസ്താനുമായി യുദ്ധം ചെയ്യുക. സ്‌നേഹത്തിലൂടെ മാത്രമേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂവെന്നുമായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ പ്രസ്താവന . എന്നാൽ ഇതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തിരിച്ചടിച്ചു. ഇന്ത്യയ്‌ക്ക് വലിയ ശക്തിയുണ്ടെന്നും ഒരു അയൽക്കാരനും നമ്മോട് പോരാടാൻ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പ്രധാനമന്ത്രിയെയും രാജ്യത്തെയും കുറിച്ച് അഭിമാനിക്കുന്നുവെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
Comments