കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി വി.എൻ വാസവനാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. പൊതുസ്വതന്ത്രനെ നിർത്താനാണ് ഇടത് നീക്കമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അരിവാൾ ചിഹ്നത്തിൽ തന്നെയായിരിക്കില്ല ഇടത് സ്ഥാനാർത്ഥിയെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് പാളയത്തിൽ നിന്നുള്ള ചാക്കിട്ട് പിടിത്തം തടയാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഇടപെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉമ്മൻചാണ്ടിയുടെ അടുത്ത വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കാനുള്ള ഇടത് നീക്കത്തിനെതിരെ ഉമ്മൻചാണ്ടിയുടെ കുടുംബത്തെയും ഇടപെടിച്ച് ചെറുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും ഇയാളുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വവും ഉമ്മൻചാണ്ടിയുടെ കുടുംബവും ചർച്ച നടത്തി.
ജെയ്ക് സി തോമസിനെയാണ് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. മണ്ഡലത്തിൽ സജീവമാകാൻ സിപിഎം ജെയ്കിന് നിർദ്ദേശവും നൽകി. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് അടുത്തപ്പോൾ മറ്റ് ചിലപേരുകൾ കൂടി ഉയർന്നുവരികയായിരുന്നു. വരുന്ന തിരെഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് വിഭാഗക്കാരനായ ജെയ്കിനെ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ നിർത്തി മത്സരിപ്പിക്കാനാണ് സിപിഎം പദ്ധതിയിടുന്നത്.
Comments