തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ മാസപ്പടി വിവാദത്തിൽ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
വീണ പണം വാങ്ങിയത് കരാർ പ്രകാരമാണെന്നും നിയമപരമായി പ്രവർത്തിക്കുന്ന രണ്ട് കമ്പനികൾ തമ്മിലുളള കരാറാണതെന്നും ഇതിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുളള കരാറിലെ വ്യവസ്ഥകൾക്കനുസരിച്ചുളള നിയമപരമായ നടപടികൾ മാത്രമാണ് നടന്നത്. മാദ്ധ്യമങ്ങൾ ഇത് വലുതാക്കി ചിത്രീകരിച്ച് വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷമായി മാസപ്പടി ഇനത്തിൽ 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്. ആദായ നികുതി വകുപ്പ് ഇത് കണ്ടെത്തിയതിനെ തുടർന്നാണ് മാസപ്പടി വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് വീണയ്ക്ക് പണം നൽകിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
വീണയും വീണയുടെ സ്ഥാപനമായ എക്സാലോജിക്കുമായി 2016 ഡിസംബറിൽ് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ സിഎംആർഎൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്വെയർ സേവനങ്ങൾക്കായി ലഭിക്കുന്നതിനായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. 201720 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചത്. ഇതിൽ 55 ലക്ഷം രൂപ വീണയ്ക്ക മാത്രമായി കമ്പനി നൽകിയതാണ്. എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സിഎംആറലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ നൽകിയ മൊഴി നൽകി. മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും സിഎംആറലുമായി നടത്തിയ പണമിടപാട് നിയമവിരുദ്ധമാണെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.
Comments