ഡൽഹി: കിഴക്കൻ ലഡാക്കിലെ തർക്ക പരിഹാരത്തിന് ഇന്ത്യ-ചൈന ചർച്ച ഇന്ന്. ഇന്ത്യ–ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തർക്ക പരിഹാരത്തിനായാണ് ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്നത്. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തുന്ന 19-ാം റൗണ്ട് ചർച്ചയാണ് ഇന്ന് നടക്കുന്നത്. ഫയർ ആൻഡ് ഫ്യൂറി കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാഷിം ബാലിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം ചർച്ചയിൽ പങ്കെടുക്കുന്നത്.
ഓഗസ്റ്റ് 22-ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ചർച്ച. ഏപ്രിൽ 23-ന് നടന്ന യോഗത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ കൂടിക്കാഴ്ച. സംഘർഷം ഉടലെടുത്തതിന് പിന്നാലെ അതിർത്തിയിൽ അരലക്ഷത്തിലേറെ സൈനികരെയാണ് ഇരുരാജ്യങ്ങളും വിന്യസിച്ചിട്ടുള്ളത്. അതിർത്തിയിൽ അസ്വാരസ്യം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാക്കളും കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു.
സൈനിക ചർച്ചകളുടെ അവസാന പതിപ്പ് നടന്നതിന് ശേഷം ഏകദേശം നാല് മാസത്തിന് ശേഷമാണ് 19-ാം റൗണ്ട് കോർപ്സ് കമാൻഡർ ചർച്ചകൾ നടക്കുന്നത്. ഏപ്രിൽ 23-ന് നടന്ന സൈനിക ചർച്ചയുടെ 18-ാം റൗണ്ടിൽ, ഡെപ്സാങ്ങിലെയും ഡെംചോക്കിലെയും നീണ്ടുനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ പക്ഷം ശക്തമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ചുഷുൽ-മോൾഡോ അതിർത്തിയിലാണ് ഇന്നത്തെ ചർച്ച നടക്കുക എന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.
Comments