മുംബൈ : നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക വാരണാസിയിൽ മത്സരിച്ചാൽ ജയം ഉറപ്പെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. വാരാണസിക്കാർക്ക് പ്രിയങ്കയെ വേണം. അതിനാൽ അവർ മത്സരിച്ചാൽ ജയം ഉറപ്പാണ്. റായ്ബറേലി, വാരാണസി, അമേഠി എന്നിവിടങ്ങളിലെ പോരാട്ടം ബിജെപിക്ക് കടുത്തതാണ്. അമേഠിയിൽ നിന്നാൽ രാഹുലും ജയിക്കും – സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ, തന്റെ ഭാര്യ ലോക്‌സഭയിലുണ്ടാകുമെന്നും പാർലമെന്റിലെത്താനുള്ള എല്ലാ യോഗ്യതകളും അവർക്കുണ്ടെന്നും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര പറഞ്ഞിരുന്നു. ഇതിനെ പിൻപറ്റിയാണ് സഞ്ജയ് റാവത്തിന്റെ പരാമർശം.
‘പ്രിയങ്ക ഉറപ്പായും ലോക്സഭയിൽ ഉണ്ടായിരിക്കണം. അതിനുള്ള എല്ലാ യോഗ്യതകളും അവൾക്കുണ്ട്. പാർലമെന്റിൽ അവൾ വളരെ നല്ലവളായിരിക്കും, അവൾ അവിടെയിരിക്കാൻ അർഹയാണ്. കോൺഗ്രസ് പാർട്ടി അവരെ അംഗീകരിക്കുമെന്നും അവർക്കായി നല്ല പദ്ധതി തയ്യാറാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് റോബർട്ട് വദ്ര പറഞ്ഞത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രിക്കതിരെ പ്രിയങ്ക വാരാണസിയിൽ മത്സരിക്കുമെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. വൻ പരാജയം ഭയന്ന് അവർ പിൻമാറുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പാർട്ടി അജയ് റായിയെ മത്സരിപ്പിക്കുകയായിരുന്നു. അന്ന് പ്രിയങ്ക തന്നെയാണ് തോൽവി പേടിച്ച് പിൻമാറിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ സമ്മതിച്ചിരുന്നു.
വദ്രയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ 2024ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നും പറയപ്പെടുന്നു. പ്രിയങ്കയെ ജനറൽ സെക്രട്ടറിയായോ വർക്കിംഗ് പ്രസിഡന്റായോ നിയമിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ നിരവധി അഭിപ്രായങ്ങളും പരിഗണിക്കുന്നുണ്ട്.
Comments