‘കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി, കയറി ഇറങ്ങാൻ ഇനി ഒരിടവും ബാക്കിയില്ല’. രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മലയാളി താരം വികെ വിസ്മയയുടെ വാക്കുകളാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളീ കായിക താരങ്ങളെ അനുമോദിക്കുന്ന വേളയിലാണ് സർക്കാർ ജോലി നൽകാമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ ജോലിയ്‌ക്കായി പറ്റുന്നത്രയും തവണ കയറി ഇറങ്ങിയെന്നാണ് വികെ വിസ്മയ ജനം ടിവിയോട് പറഞ്ഞത്. ഇപി ജയരാജൻ കായികമന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ വാഗ്ദാനം. ഫയൽ രൂപീകരിച്ചു, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ജോലി എന്ന് പറഞ്ഞ സർക്കാർ ജോലിക്കാര്യം ചോദിക്കുമ്പോൾ ഫയൽ അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് പറയുന്നത്. അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടുന്നതല്ലാതെ 5 വർഷമായിട്ടും ജോലിയുടെ കാര്യത്തിൽ മാറ്റമില്ലാതെ വന്നതോടെയാണ് വിസ്മയ ബാങ്കിൽ വന്ന് ജോലിക്കപേക്ഷിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് കീഴിൽ സ്പോർട്സ് ക്വാട്ട വഴിയാണ് താരത്തിന് ജോലി ലഭിച്ചത്.
2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4-400 വനിതാ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ.വിസ്മയക്കൊപ്പം അംഗമായിരുന്ന ഹിമ ദാസ് ഇപ്പോൾ അസം പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടന്റാണ്. ഇതേ ടീമിൽ ഉൾപ്പെട്ട സരിതാബെൻ ഗെയ്ക്വാദ് ഗുജറാത്ത് പോലീസിൽ ഡിവൈഎസ്പിയായി. എം.ആർ.പൂവമ്മ ഏഷ്യൻ ഗെയിംസിന്റെ സമയത്ത് തന്നെ ഒഎൻജിസിയിൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് അവിടെ ലഭിക്കുന്ന അംഗീകാരം കേരളത്തിലെ കായികതാരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും വിസ്മയ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കായികതാരങ്ങൾക്കായി ജോലിക്കായി കയറി ഇറങ്ങേണ്ട സാഹചര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ വി.കെ.വിസ്മയ, മിക്സ്ഡ് റിലേയിൽ സ്വർണവും 400 മീറ്ററിലും വെള്ളിയും നേടിയ മുഹമ്മദ് അനസ്, വെള്ളി മെഡൽ ജേതാക്കളായ നീന പിന്റോ (ലോങ്ജംപ്), പി.കുഞ്ഞുമുഹമ്മദ് (4-400 പുരുഷ റിലേ), വെങ്കല ജേതാവായ പി.യു.ചിത്ര (1500 മീറ്റർ) എന്നിവരാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കായി അഞ്ച് വർഷമായി കാത്തിരിക്കുന്നത്. സ്വപ്ന ജോലിയായ സർക്കാരുദ്യോഗം സർക്കാർ തന്നെയാണ് താരങ്ങൾക്ക് വാഗ്ദാനം ചെയ്തത്. ഇവർക്ക് ജോലി നൽകുന്നതിനായി സർക്കാർ തന്നെ ജില്ലാ കളക്ടർമാർ മുഖേന ആപ്ലിക്കേഷനും സ്വീകരിച്ചിരുന്നു. എന്നാൽ 2023 മെയിൽ ജോലിക്കാര്യം അന്വേഷിച്ച് ചെന്നപ്പോഴും താരങ്ങളോട് പറഞ്ഞത് ഫയൽ ഓട്ടത്തിലാണെന്നാണ്.
സായ്‌ക്കും അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കും കീഴിലാണ് അഞ്ച് വർഷമായി വിസ്മയ പരിശീലിക്കുന്നത്. 2019 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയിൽ ഒളിമ്പിക്‌സ് യോഗ്യത നേടിക്കൊടുത്ത ടീമിലെ അംഗമാണ് വികെ വിസ്മയ. കേരളത്തിൽ ഈ സ്ഥിതി തുടർന്നാൽ മറ്റ് സംസ്ഥങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാൽ താരങ്ങൾ ആ സംസ്ഥാനങ്ങൾക്കായി മത്സരിക്കാനിറങ്ങും. രാജ്യത്തിനായി മെഡലുകൾ നേടണം, അതിനായി മികച്ച പരിശീലന സൗകര്യങ്ങൾ ആവശ്യമാണ്. മെച്ചപ്പെട്ട പരിശീലനം നടത്തണമെങ്കിൽ സ്ഥിരജോലി ആവശ്യമാണ്.. അതുകൊണ്ട് വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് മാത്രമാണ് സർക്കാരിനോട് തനിക്ക് പറയാനുള്ളൂ. എല്ലാതാരങ്ങളുടെയും അഭിപ്രായം ഇതുതന്നെയാണെന്നും വിസ്മയ കൂട്ടിച്ചേർത്തു.
Comments