കോട്ടയം: മാസപ്പടി വിവാദത്തെ തള്ളി കളഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മക്കളുടെ കാര്യങ്ങൾ പാർട്ടിയിലേയ്ക്ക് കൊണ്ടു വരേണ്ട എന്ന് പറഞ്ഞാണ് സിപിഎം നേതാവ് തടിതപ്പിയത്. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചർച്ചയാക്കിയാൽ അതിന് മറുപടി പറയാൻ സിപിഎമ്മിന് ഒരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. താങ്കൾ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് ഇത്തരത്തിൽ ആരോപണം വരുന്നതെങ്കിൽ മറുപടി പറയുമോ എന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ‘ഞാൻ മുഖ്യമന്ത്രി ആകുന്നില്ലല്ലോ’ എന്നാണ് ഗോവിന്ദൻ നൽകിയ മറുപടി.
ഞാൻ മുഖ്യമന്ത്രി ആകുന്നില്ലല്ലോ. പിന്നെ അതിനെ കുറിച്ച് ആലോചിച്ച് വല്ലാതെ വിഷമിക്കേണ്ട. ക്ലാരിഫൈ ചെയ്യേണ്ട ഒരു പ്രശനവും മാസപ്പടി വിവാദത്തിൽ ഇല്ല. എന്ത് തോന്നിവാസവും വിളിച്ചു പറയും, എന്നിട്ട് അതിനൊക്കെ ഞങ്ങൾ മറുപടി പറയണമെന്ന് പറയുന്നത് എന്ത് ന്യായമാണ്. മാദ്ധ്യമങ്ങൾ അജൻണ്ട തീരുമാനിക്കുക, ആ അജൻണ്ടയ്ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം ഞങ്ങൾക്ക് ഇല്ല. ബിനീഷ് കോടിയേരിയുടെ കാര്യത്തിലും കൃത്യമായ നിലപാട് പാർട്ടി എടുത്തിരുന്നു.
മക്കളുടെ പേരിലുള്ളതൊന്നും പാർട്ടിയിലേയ്ക്ക് കൊണ്ടുവരേണ്ടതില്ല. മുഖ്യമന്ത്രി പണം വാങ്ങിയെന്ന് ആരു പറഞ്ഞു. സംഭാവന വാങ്ങുമെന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞില്ലേ. പിന്നെ ആ ചോദ്യത്തിന് ഞാൻ മറുപടി പറയേണ്ടല്ലോ. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് വിഷയമായി മാസപ്പടി വിവാദത്തെ ഉന്നയിച്ചാൽ അതിന് മറുപടി പറയും. അതിന് ഞങ്ങൾക്ക് യാതൊരു മടിയുമില്ല. തുറന്നു വച്ച പുസ്കമാണ് സിപിഎം- എം.വി ഗോവിന്ദൻ പറഞ്ഞു.
Comments