ചെന്നൈ: തമിഴ് നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞു കൊണ്ട് ബിജെപി സംസ്ഥാന പ്രസഡന്റ് കെ അണ്ണാമലൈ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ ഒന്നാം ഘട്ടം ഇന്ന് പര്യവസാനിക്കുന്നു. ഇന്ന് (ഓഗസ്റ്റ് 22) തിരുനെൽവേലിയിലാണ് അണ്ണാമലൈ പാദയാത്രയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത്. തിരുനെൽവേലിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുമെന്ന് ‘എൻ മാൻ എൻ മക്കൾ’ കാൽനട യാത്രയുടെ കോ-ഇൻചാർജ് അമർ പ്രസാദ് റെഡ്ഡി പറഞ്ഞു.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ രാമനാഥപുരം ജില്ല രാമേശ്വരത്ത് ജൂലായ് 28 നാണ്’എൻ മണ്ണ് എൻ മക്കൾ’ കാൽനടയാത്ര ആരംഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് യാത്ര ഉദ്ഘാടനം ചെയ്തത്.
22 ദിവസത്തെ പദയാത്രയിൽ അണ്ണാമലൈ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലും 40 നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്തി. 170 കിലോമീറ്റർ സഞ്ചരിച്ച അദ്ദേഹം രാമനാഥപുരം സമ്മേളനം ഉൾപ്പെടെ 41 പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്.
കൂടാതെ, പോകുന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ, കർഷകർ തുടങ്ങിയ എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. “മോദി തമിഴ്നാടിന് വേണ്ടി ചെയ്തത്” എന്ന പുസ്തകത്തിന്റെ ഒന്നരക്കോടി കോപ്പികൾ ഇതിനകം വിതരണം ചെയ്തു.
എൻ മണ്ണ് എൻ മക്കൾ പദയാത്രയുടെ രണ്ടാം ഘട്ട യാത്ര സെപ്തംബർ മൂന്നിന് തെങ്കാശി ജില്ലയിലെ ആലങ്കുളത്ത് നിന്ന് അദ്ദേഹം ആരംഭിക്കും. തെങ്കാശി , വിരുദ് നഗർ, മധുര, തേനി , ഡിണ്ടിഗൽ, നീലഗിരി, കോയമ്പത്തൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലൂടെയാണ് രണ്ടാം ഘട്ട പര്യടനം കടന്നു പോകുന്നത്. രണ്ടാം ഘട്ടം സ്പെറ്റംബർ 27 നു കോയമ്പത്തൂരിലെ ശിങ്കനല്ലൂരിൽ സമാപിക്കും.
Comments