കാസർകോട്: സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പരിശോധന ശക്തമാക്കി പോലീസ്. കാസർകോട് ജില്ലയിൽ 50 പേരെ കസ്റ്റഡിയിലെടുത്തു. റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കി. ട്രെയിനുകൾക്ക് നേരെ വിവിധ സ്ഥലങ്ങളിൽ നിന്നും കല്ലേറ് തുടരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി പോലീസ് രംഗത്തുവന്നത്.
കാസർകോട് ജില്ലയിൽ മാത്രം റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട അമ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. 10 വർഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പ് പ്രകാരം ആണ് ഹോസ്ദുർഗ് പോലീസ് കേസ് എടുത്തിരിക്കുന്നത്. റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണത്തിന് ആളുകളെയും സിസിടിവി ക്യാമറകളും സജ്ജമാക്കി.
റെയിൽവേ ട്രാക്കിന് സമീപം ഉള്ള വീടുകളിൽ കേന്ദ്രീകരിച്ചു പോലീസ് ഉദ്യോഗസ്ഥർ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. തീവണ്ടികളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു നിരീക്ഷണം ശക്തമാക്കിയതായും പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം മലപ്പുറം പരപ്പനങ്ങാടിക്ക് അടുത്ത് വന്ദേഭാരതത്തിന് നേരെയും കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും കല്ലേറ് ഉണ്ടായിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ അട്ടിമറിയില്ലെന്ന് പോലീസ് ആവർത്തിച്ച് പറയുമ്പോഴും ദുരൂഹത ഏറുകയാണ്.
Comments