ന്യൂഡൽഹി; ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് അംബാസിഡർ എറിക് ഗാർസെറ്റിയാണ് ബൈഡന്‌റെ പരാമർശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ ആദ്യമായിട്ടാകും ഒരു രാഷ്‌ട്രത്തലവൻ ഇത്തരമൊരു പരാമർശം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”ഇന്ത്യയിലെത്തി സേവനമനുഷ്ടിക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ യുഎസ് പ്രസിഡന്റ് പരാമർശിച്ച ഒരു കാര്യമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം ഇന്ത്യാണെന്നായിരുന്നു പ്രതികരണം. ഇതിന് മുമ്പ് ഒരു അമേരിക്കൻ ഭരണാധികാരിയും ഇതുപോലൊരു പരാമർശം നടത്തിയിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.” യുഎസ് അംബാസിഡർ പറഞ്ഞു. രാജ്യത്ത് നികുതിയൊടുക്കുന്നവരിൽ ആറ് ശതമാനവും ഇന്ത്യൻ അമേരിക്കൻ സമൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരങ്ങൾക്കും, സാങ്കേതികവിദ്യകൾക്കും പരിധിയുണ്ടെന്നും ആ പരിധി ആകാശമാണെന്നും പറയാറുണ്ട്. എന്നാൽ ഇപ്പോൾ ആ പരിധിയും മറികടന്ന് ബഹിരാകാശം വരെ ഇന്ത്യയും അമേരിക്കയും കൈക്കോർത്ത് പ്രവർത്തിക്കുന്നു. ഇവിടെ അതിരുകളില്ലെന്നും ലോകത്തെ മുന്നോട്ട് നയിക്കുന്ന രണ്ട് ശക്തരായ രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയുമെന്നും ഗാർസെറ്റി പറഞ്ഞു.
ബുദ്ധമത പഠനത്തിനായി ഇന്ത്യയിലേക്ക് വരാനിരിക്കെയാണ് വിദ്യാർത്ഥി കൗൺസിലിലേക്ക് താൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇന്ത്യയിലേക്ക് പോവുകയെന്ന സ്വപ്‌നത്തെ അവിടെ കുഴിച്ചുമൂടേണ്ടി വന്നു. എന്നെങ്കിലും ആ സ്വപ്നത്തെ സാക്ഷാത്കരിക്കണമെന്ന് ഉറപ്പിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്ന് ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞുവെന്നും ഇന്ത്യയിലെത്തിയ അനുഭവത്തെക്കുറിച്ച് ഗാർസെറ്റി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകുന്ന കാഴ്ച സന്തോഷത്തോടെ നോക്കി കാണുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Comments