ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പ്രതികൾക്ക് എൻഐഎ കോടതി അഞ്ച് വർഷം തടവ് വിധിച്ചു. ഐഎസിന്റെ അബുദാബി മൊഡ്യൂൾ കേസിലെ അബ്ദുള്ള ബാസിത്, അബ്ദുൾ ഖാദർ എന്നിവർക്കാണ് പ്രത്യേക എൻഐഎ കോടതി ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 12 നാണ് ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചതിന് രണ്ട് പേരെയും പിടികൂടിയത്.
ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്‌ഫോടകവസ്തുക്കൾ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഡൽഹിയിലെ പ്രത്യേക കോടതി ഇവരെ ശിക്ഷിച്ചതെന്ന് എൻഐഎ വക്താവ് പറഞ്ഞു.
2016ൽ ഐഎസ് ഭീകരരായ ഷെയ്ഖ് അസ്ഹർ അൽ ഇസ്ലാം സത്താർ ഷെയ്ഖ്, മുഹമ്മദ് ഫർഹാൻ മുഹമ്മദ് റഫീഖ് ഷെയ്ഖ്, അദ്‌നാൻ ഹുസൈൻ എന്നിവരെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എൻഐഎ പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബുദാബി മൊഡ്യൂളുമായി ബന്ധമുളള അബ്ദുള്ള ബാസിതിനെയും അബ്ദുൾ ഖാദറിനെയും കസ്റ്റഡിയിലെടുത്തത്.
തീവ്രവാദ ആക്രമണങ്ങൾ നടത്താൻ ഇരുവരും പദ്ധതിയിട്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ഇന്ത്യൻ മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനങ്ങളിലും ഇരുവരും ഏർപ്പെട്ടിരുന്നു. താൻ ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണെന്ന് അബ്ദുള്ള ബാസിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
Comments