ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണശേഷിയിൽ. ആണവ നിലയത്തിലെ മൂന്നാം യൂണിറ്റും കൂടി പ്രവർത്തിച്ചു തുടങ്ങിയതൊടെയാണ് ആണവോർജ്ജ ഉത്പാദനത്തിൽ ഇന്ത്യ പുത്തൻ ചരിത്രം രചിച്ചത്.. 700 മെഗാവാട്ടാണ് പുതിയ യൂണിറ്റിന്ർറെ ഉത്പാദന ശേഷി. കക്രപാർ ആണവനിലയം പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചെന്നും ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
‘ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിച്ചു. തദ്ദേശീയമായ നിർമ്മിച്ച 700 മെഗാവാട്ട് കക്രാപാർ ആണവനിലയത്തിന്റെ യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. ഞങ്ങളുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ’ എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പദ്ധതിയിൽ പങ്കാളികളായ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു രംഗത്ത് വന്നു. ‘ഇന്ത്യയുടെ ഊർജ്ജോദ്പാദനത്തിൽ ഇന്ന് ഒരു പുതിയ മാനം കൈവരുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ, തദ്ദേശീയ ആണവനിലയമായ കക്രപാർ 700 മെഗാവാട്ട് ഉത്പാദനശേഷി കൈവരിച്ചിരിക്കുന്നു. ഊർജ്ജോത്പാദനത്തിൽ സ്വയംപര്യാപ്തത എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിനുള്ള ഉറച്ച ചുവടുവയ്പ്പാണിത്. പദ്ധതിയിൽ പങ്കാളികളായ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ,’ അമിത് ഷാ എക്‌സിൽ എഴുതി.
കക്രപാർ നിലയത്തിലെ റിയാക്ടറുകൾ ജൂൺ 30 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും പൂർണ്ണതോതിൽ പ്രവർത്തിച്ചിരുന്നില്ല.
ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആണവ നിലയം സുരക്ഷാരംഗത്ത് മൂന്നാം തലമുറയിൽ പെട്ടതാണ്. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് ആണവോർജ്ജ റിയാക്ടറുകളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത്.
Comments