ന്യൂഡൽഹി: ഇഎസ്‌ഐ കോർപ്പറേഷന് കീഴിലുള്ള ആശുപത്രികളിൽ ക്യാൻസർ രോഗത്തിനുള്ള കിമോ തെറാപ്പി ചികിത്സ ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തെ മുപ്പത് ആശുപത്രികളിലാണ് ചികിത്സ ലഭ്യമാക്കുന്നത്. ഇഎസ്‌ഐ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദർ യാദവ് ചികിത്സ വിഭാഗം ഉദ്ഘാടനം ചെയ്തു. തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ഗുണമേന്മയുള്ള ക്യാൻസർ ചികിത്സ വേഗത്തിൽ ലഭ്യമാക്കുകാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഇഎസ്‌ഐ ആശുപത്രികളിൽ കിമോ ചികിത്സ ആരംഭിച്ചത് രാജ്യത്ത് നിരവധി പേർക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി എക്‌സിൽ പറഞ്ഞു. ക്യാൻസർ ഭേദമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള സ്തുത്യാർഹമായ ശ്രമമാണിത്, പ്രധാനമന്ത്രി കുറിച്ചു.
രാജ്യത്ത് പതിനഞ്ച് പുതിയ ഇഎസ്‌ഐ ആശുപത്രികളും 78 ഡിസ്‌പെൻസറികളും ആരംഭിക്കുന്നതിനുള്ള ആദ്യ ഘട്ട പ്രവർത്തനങ്ങളിലാണ് ഇഎസ്‌ഐ കോർപ്പറേഷൻ. അസം ബെൽറ്റോള, ചെന്നൈ കെകെ നഗർ, ഫരീദാബാദ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തും. ഇഎസ്‌ഐ ആസ്ഥാനത്ത് നടന്ന 191- മത് യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.















